

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയുടെ സംസ്‌കാര ശൂന്യമായ വര്‍ത്തമാനം സകല സീമകളും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും സിപിഎം. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം ഇരിക്കുകയും വിവിധ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ശേഷം, യുഡിഎഫ് പിന്തുണയോടെ എം.എല്‍.എ യായ സുധാകരന് ആരേയും എന്തും പറയാനുള്ള ലൈസന്‍സാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്ന് കരുതി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
'സുധാകരന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലമത്രയും പാര്‍ട്ടിയുടെ ഉന്നതരായ എത്രയോ നേതാക്കളെ നടപടിയെടുപ്പിക്കുവാന്‍ കരുക്കള്‍ നീക്കിയ ആളാണ്. അവരെയെല്ലാം നടപടിക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ സുധാകരന്‍ അണികളെയാകെ പഠിപ്പിച്ച വാക്കാണ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ 'വര്‍ഗ്ഗ വഞ്ചകന്‍' എന്ന പ്രയോഗം. സുധാകരന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും, തൊഴിലാളി വര്‍ഗ്ഗത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈക്കോടാലിയായി മാറിയിരിക്കുകയാണ്. വര്‍ഗ്ഗ വഞ്ചന നിരന്തരം ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സുധാകരനെ വര്‍ഗ്ഗ വഞ്ചകന്‍ എന്ന് സംബോധന ചെയ്തത്.
ഇത് അനേകം പേരെ നടപടിയെടുക്കാന്‍ വേണ്ടി പാര്‍ട്ടിക്കകത്ത് തന്റെ സ്വാധീനം വിനിയോഗിക്കുമ്പോള്‍ അതേ പ്രയോഗം ഇന്ന് സുധാകരന് നേരെ പ്രയോഗിച്ചപ്പോള്‍ എന്തിനാണ് സുധാകരന്‍ രാഷ്ട്രീയമായ ഭ്രാന്ത് പോലെ പുലഭ്യം പറയുന്നത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണ'മെന്ന് ആര്‍ നാസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
തന്നെ വര്‍ഗവഞ്ചകന്‍ എന്നുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍ എന്ന് ജി സുധാകരന്‍ എംഎല്‍എ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ യഥാര്‍ഥത്തില്‍ വര്‍ഗവഞ്ചകന്‍. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍. മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അദ്ദേഹത്തിന് അറിയാമോ? ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. സിഎച്ച് കണാരന്റെയും എകെജിയുടെയും ഇഎംഎസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് താന്‍. അന്ന് ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറിയതാണ്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബ്രാഞ്ചില്‍ പോയി പറഞ്ഞതാണ്. അവരെല്ലാം അംഗീകരിച്ചതാണ്. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ വര്‍ഗവഞ്ചകന്‍. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍. അദ്ദേഹം പറയുന്നത് എന്തെങ്കിലും തിരിയുമോ. മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അറിയാമോ?കോടാനുകോടി വരുന്ന വിദ്യാസമ്പന്നരും പ്രബുദ്ധരും ഉള്ള ഈ നാട്ടില്‍ ജനങ്ങളോട് സംസാരിക്കാന്‍ ഈ സെക്രട്ടറി കൊള്ളാമോ? ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. സിഎച്ച് കണാരന്റെയും എകെജിയുടെയും ഇഎംഎസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് ഞാന്‍. ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ല. ജൂനിയര്‍ ആണ്. ഞാന്‍ ഇന്നുവരെ ഗോവിന്ദനെതിരെ സംസാരിച്ചിട്ടില്ല. അവസാനം കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുകയാണ്. ഒരു കാര്യവും ഇല്ല എന്നെ കുറിച്ച് പറയാന്‍. ഞാന്‍ വര്‍ഗവഞ്ചകന്‍ ആണ് എന്ന് പറയുന്ന ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അയാളാണ് വര്‍ഗവഞ്ചകന്‍. ഞാന്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല. ഞാന്‍ കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. ഞാന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്'- ജി സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates