ചെറുപുഴ: കണ്ണൂർ ചെറുപുഴ മീന്തുള്ളിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ തേജസ്വിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ (38) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തേജസ്വിനി പുഴയ്ക്ക് നടുവിലുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. രാജേഷ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിലേക്ക് കയറിയിരിക്കാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കേരള-കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനാതിർത്തിയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് പുഴയിലെ തുരുത്തിൽ നിന്നും മൃതദേഹം കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലാണ് മീന്തുള്ളി തുരുത്തിൽ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61) ഒറ്റപ്പെട്ടത്. ശനിയാഴ്ച രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ ബെന്നി, കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം ഉയർന്നതോടെ മരത്തിൽ പിടിച്ച് സഹായത്തിനായി നിലവിളിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നീന്തൽ പരിശീലകൻ കൂടിയായ രാജേഷും സുഹൃത്തുക്കളും റാഫ്റ്റിൽ ബെന്നിക്ക് സമീപത്തെത്തി. തുടർന്ന് കയർ എറിഞ്ഞു നൽകി ബെന്നിയെ മുൻപിലും മറ്റ് മൂന്ന് രക്ഷാപ്രവർത്തകരെ പിന്നിലുമാക്കി പുഴ കടത്തുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഏറ്റവും പിന്നിലുണ്ടായിരുന്ന രാജേഷ് കയറിലെ പിടിവിട്ട് ശക്തമായ ഒഴുക്കിലേക്ക്പ്പെടുകയായിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കിയ രാജേഷിന്റെ തിരിച്ചുവരവിനായി ബെന്നിയും ഭാര്യ ആൻസിയും പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും ഒടുവിൽ നാടിനെ കണ്ണീരിലാഴ്ത്തി രാജേഷിന്റെ വേർപാടിന്റെ വാർത്തയാണെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates