കണ്ണൂർ: നാട് കൊടുംചൂടിൽ വെന്തുരുകുമ്പോൾ ഭൂരിഭാഗം പേരും തണൽ തേടുകയാണ്. എന്നാൽ, തളിപ്പറമ്പ് ആസാദ് നഗറിലെ മുഹമ്മദലി മാത്രം ആ കത്തുന്ന വെയിലിന് നന്ദി പറയുകയാണ്. കാരണം, ഗൾഫ് നാടുകളിൽ മാത്രം വിളഞ്ഞു കണ്ടിട്ടുള്ള ഈന്തപ്പഴം ഇന്ന് അദ്ദേഹത്തിന്റെ വീട്ടുപറമ്പിൽ പഴുക്കാനൊരുങ്ങി നിൽക്കുന്നു. മൂന്ന് വർഷം മുൻപ് രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന രണ്ട് ഈന്തപ്പഴത്തൈകളാണ് ഇന്ന് തളിപ്പറമ്പിലെ ചൂടിനെ സാക്ഷിയാക്കി കായ്ച്ചുനിൽക്കുന്നത്.
കാലാവസ്ഥ ചതിച്ചില്ല; ചൂട് അനുഗ്രഹമായി
സാധാരണയായി ഈന്തപ്പഴം വിളയാൻ ഉണങ്ങിയ കാറ്റും കഠിനമായ ചൂടുമാണ് വേണ്ടത്. കേരളത്തിലെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ പലപ്പോഴും ഇവ പൂവിടുമെങ്കിലും കായ്ക്കാറില്ല. കഴിഞ്ഞ വർഷം മുഹമ്മദലിയുടെ ഈന്തപ്പഴ മരം പൂവിട്ടിരുന്നെങ്കിലും വേനൽമഴ വില്ലനായി എത്തിയതോടെ കരിഞ്ഞുപോയി. എന്നാൽ ഇത്തവണ മഴ ചതിച്ചില്ല. പെയ്യാൻ മടിച്ചു നിന്ന മേഘങ്ങളും പൊള്ളുന്ന ചൂടും മരങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥ പകർന്നു നൽകിയത്
ഖത്തറിൽ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്ന മുഹമ്മദലി, അവിടെനിന്നും കൊണ്ടുവന്ന പ്രത്യേക വളങ്ങളും കൃത്യമായ പരിചരണവും നൽകിയാണ് തൈകളെ പരിപാലിച്ചു വരുന്നത്. മുഹമ്മദലി നാട്ടിലില്ലാത്തപ്പോൾ ഭാര്യയും മക്കളും പരിചാരകരുടെ റോൾ ഏറ്റെടുക്കും. ഒരു കുടുംബത്തിൻറെ സംരക്ഷണ തണലിലാണ് അങ്ങിനെ മരുഭൂമിയിലെ താരങ്ങൾ പുതിയ ആവാസവ്യവസ്ഥിതിയിൽ വേരുകളൂന്നിയത്.
ആശങ്കയായി മഴ; പഴുക്കാൻ ഇനി മൂന്ന് വാരങ്ങൾ
മരങ്ങളിൽ കായ്ച്ചുനിൽക്കുന്ന ഈന്തപ്പഴങ്ങൾ പൂർണ്ണമായി പഴുക്കാൻ ഇനി മൂന്ന് ആഴ്ച കൂടി സമയമെടുക്കും. ഈ ഇടവേളയിൽ അപ്രതീക്ഷിതമായി മഴ പെയ്താൽ കായ്കൾ നശിക്കുമോ എന്ന നേരിയ ആശങ്ക മുഹമ്മദലിക്കുണ്ട്. എങ്കിലും, ചുട്ടുപൊള്ളുന്ന തളിപ്പറമ്പിലെ മണ്ണിൽ മധുരമൂറുന്ന ഈന്തപ്പഴം വിളഞ്ഞത് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates