ഇരിട്ടി: സംസ്ഥാന വ്യാപകമായി ലഹരി സംഘങ്ങളെയും സാമൂഹിക വിരുദ്ധരെയും അമർച്ച ചെയ്യാൻ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ഇരിട്ടിയിലെ കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റിൽ. ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളിലത്തെ നിലയിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പുന്നാട് സ്വദേശി കെ.കെ. സുഭാഷ്, ഭാര്യ പാർവ്വതി എന്നിവരെ പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കോളാരി സ്വദേശി നാസറിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വലതുകാലിന്റെ എല്ല് പൊട്ടിയതിനൊപ്പം തലയ്ക്കും കൈയ്ക്കും ഇടതുകൂടിയായ തുടയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പതിവുപോലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിലത്തെ നിലയിലുള്ള ബെഞ്ചിൽ വിശ്രമിക്കുകയായിരുന്ന നാസറിനോട് സുഭാഷും പാർവ്വതിയും അവിടെനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പൊതുസ്ഥലമാണെന്ന് നാസർ മറുപടി പറഞ്ഞതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് ആക്രമണം നടത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.
നാസറിനെ തള്ളി നിലത്തിട്ട ശേഷം സുഭാഷ് സമീപത്തുണ്ടായിരുന്ന സിമന്റ് കട്ടയെടുത്ത് വലതുകാലിലേക്ക് എറിഞ്ഞു. തുടർന്ന് പാർവ്വതി കല്ലുകൊണ്ട് തലയ്ക്കും കൈയ്ക്കും ഇടതു തുടയ്ക്കും ക്രൂരമായി അടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ബഹളം കേട്ട് സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റ നാസറിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് അറസ്റ്റിലായ സുഭാഷ് എന്ന് പൊലീസ് അറിയിച്ചു. ഇരിട്ടി, മുഴക്കുന്ന്, ആറളം പൊലീസ് സ്റ്റേഷൻ പരിധികളിലും ഇരിട്ടി, മട്ടന്നൂർ എക്‌സൈസ് റേഞ്ചുകളിലുമായി രജിസ്റ്റർ ചെയ്ത നിരവധി ലഹരിക്കടത്ത്, അക്രമ കേസുകളിൽ ഇയാൾ പ്രതിയാണ്. ലഹരി ഉപയോഗവും കടത്തും നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ഇരിട്ടി പൊലീസ് ഇൻസ്‌പെക്ടർ വി. സിജിത്ത് വ്യക്തമാക്കി. സ്ഥിരം കുറ്റവാളിയായ സുഭാഷിനെതിരെ കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates