കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ കാപ്പ തടവുകാരും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ജയിൽ ജീവനക്കാരെ ബ്ലേഡ് ഉപയോഗിച്ചും സംഘം ചേർന്നുമുടൻ ആക്രമിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജൂൺ 30-ന് ജയിലിലെ ഒന്നാം ബ്ലോക്കിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമണത്തിൽ പരിക്കേറ്റ ജയിൽ ജീവനക്കാരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് ഏഴ് കാപ്പ തടവുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു
അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജിഷ്ണു, ദിലീഷ്, പ്രിസൺ ഓഫീസർമാരായ ഫ്രാൻസിസ്, അഖിൽ എബ്രഹാം എന്നിവർക്കാണ് തടവുകാരുടെ മർദ്ദനമേറ്റ് പരിക്കേറ്റത്. സംഭവത്തിൽ സെൻട്രൽ ജയിലിലെ തടവുകാരായ ജലാലുദ്ദീൻ, അനുരാഗ്, അതുൽ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഇജാസ്, ഹാരിസ് എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ്.
ബ്ലേഡ് ഉപയോഗിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമം; പിന്നാലെ കൂട്ടാക്രമണം
ഒന്നാം ബ്ലോക്കിലെ 14-ാം നമ്പർ സെല്ലിൽ പാർപ്പിച്ചിരുന്ന എറണാകുളം സ്വദേശിയായ കാപ്പ തടവുകാരൻ ജലാലുദ്ദീൻ ഒളിപ്പിച്ചു കടത്തിയ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുന്നു. ഇത് കണ്ട് തടയാൻ അതിവേഗം സെല്ലിലേക്ക് ഓടിക്കയറിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജിഷ്ണുവിനെ ജലാലുദ്ദീനും കൂടെയുണ്ടായിരുന്ന സഹതടവുകാരൻ അനുരാഗും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് മറ്റ് ജയിൽ ഉദ്യോഗസ്ഥർ സെല്ലിലേക്ക് ഓടിയെത്തിയതോടെ സാഹചര്യം കൂടുതൽ വഷളായി. ജലാലുദ്ദീൻ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് തടയാൻ വന്ന ജയിൽ ജീവനക്കാരെ ഒന്നാകെ അക്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ തൊട്ടടുത്ത മറ്റ് സെല്ലുകളിലുണ്ടായിരുന്ന കാപ്പ തടവുകാരും അക്രമികൾക്ക് പിന്തുണയുമായി സംഘം ചേർന്ന് ജയിലിനുള്ളിൽ ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
ആശുപത്രിയിൽ പ്രാഥമിക ചികിത്സ; ജയിലിനുള്ളിൽ കനത്ത സുരക്ഷ
തടവുകാരൻ സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഉദ്യോഗസ്ഥരുടെ പരിക്കുകൾ അത്ര സാരമുള്ളതല്ല. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തടവുകാരെയും ഉടൻ തന്നെ ജയിൽ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുവന്നു, - ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ള അധികൃതർ വ്യക്തമാക്കി.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ നിലവിൽ കാപ്പ തടവുകാരെ മൂന്ന് പ്രത്യേക ബ്ലോക്കുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മാരകമായ ബ്ലേഡ് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും ജയിൽ സുരക്ഷയിലെ വീഴ്ചകളെക്കുറിച്ചും ടൗൺ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്ത തടവുകാർക്കെതിരെ ജയിൽ വകുപ്പും പ്രത്യേക അച്ചടക്ക നടപടി സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates