കണ്ണൂർ: ലഹരിമരുന്നിനെതിരെ സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ മറവിൽ പയ്യന്നൂർ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജ്യോത്സ്യനും വൈദിക കർമ്മിയുമായ ശ്രീനാഥ് നമ്പൂതിരി രംഗത്ത്. പയ്യന്നൂർ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾക്കെതിരെയും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖറിന് പരാതി നൽകിയതായി അദ്ദേഹം കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തന്റെ നാട്ടിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പാർട്ടിയുടെ ഭീഷണിയും വിലക്കും മറികടന്ന് ഗണേശോത്സവത്തിന് ഗണപതി ഹോമം നടത്തുന്നതിലുള്ള രാഷ്ട്രീയവും മതപരവുമായ വിരോധമാണ് ഈ ചതിക്ക് പിന്നിലെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂൺ മൂന്നാം തീയതി ഇതര സമുദായക്കാരിയായ ഒരു സ്ത്രീ പ്രശ്ന ചിന്തയ്ക്കായി തന്റെ സ്ഥാപനത്തിൽ വരികയും പരിഹാരമായി മുട്ടറുക്കൽ കർമ്മം ചെയ്യാൻ സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം ഇവർ എത്തിയതിന് തൊട്ടുപിന്നാലെ ഒരു വനിതാ എസ്ഐയുടെ നേതൃത്വത്തിൽ യൂണിഫോമിടാത്ത ഒരുസംഘം പൊലീസുകാർ തന്റെ മുറിയിലേക്ക് ഇരച്ചുകയറി റെയ്ഡിന്റെ പേരിൽ സാധനങ്ങൾ വാരിവലിച്ചിടുകയായിരുന്നു. തുടർന്ന് മുറിയിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് അടങ്ങിയ പ്ലാസ്റ്റിക് കവർ കിട്ടിയെന്ന് പറഞ്ഞ് പൊലീസുകാർ തനിക്കെതിരെ അതിക്രമം കാണിച്ചു. തന്റെ മുണ്ട് പിടിച്ചഴിക്കുകയും പൂണൂൽ പിടിച്ചുവലിച്ച് മോശം ഭാഷയിൽ സംസാരിച്ച് അപമാനിക്കുകയും ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവെച്ച് മൂന്ന് മണിക്കൂറോളം അന്യായമായി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തി പല പ്രമുഖരുടെയും പേരുകൾ പറയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ശ്രീനാഥ് നമ്പൂതിരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates