കണ്ണൂർ: പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ നിർണ്ണായക നീക്കം. മരണത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ, അടക്കം ചെയ്ത പള്ളി ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് വിദഗ്ദ്ധ പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർഡിഒ) കോടതി ഉത്തരവിട്ടു. കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശിയായ ഷാനവാസിന്റെ മൃതദേഹമാണ് ജൂലൈ ഏഴിന് (ചൊവ്വാഴ്ച) രാവിലെ പുറത്തെടുത്ത് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തുക.
പൈൽസ് ശസ്ത്രക്രിയയെത്തുടർന്ന് ആരോഗ്യനില വഷളായ ഷാനവാസ് ബംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കാണിച്ച് ഷാനവാസിന്റെ ഭാര്യ ബംഗളൂരു പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണവും തെളിവുകളും ആവശ്യമുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.ചൊവ്വാഴ്ച രാവിലെ റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുക്കും. തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി കൃത്യമായ റിപ്പോർട്ട് ബംഗളൂരുവിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസും കുടുംബവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates