കണ്ണൂർ: കരിവെള്ളൂരിൽ വിവാഹമോചനക്കേസ് നൽകിയതിലുള്ള വിരോധത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സിവി സനൽകുമാർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ചായിരുന്നു അന്ത്യം.
ഞായറാഴ്ച രാത്രി പത്തുമണിയോടെ കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വലിയ വളപ്പിൽ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സനൽകുമാറിന്റെ ഭാര്യ പി. പ്രജിഷ (37), അമ്മായിയമ്മ പി. പത്മിനി (56) എന്നിവരെയാണ് ഇയാൾ വീട്ടിനുള്ളിൽ കയറി പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. പ്രജിഷ ഭർത്താവിനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. പെട്രോളൊഴിക്കുന്നതിനിടെ സനൽകുമാറിനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആക്രമണത്തിൽ ശരീരമാസകലം സാരമായി പൊള്ളലേറ്റ പ്രജിഷയെയും പത്മിനിയെയും പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇരുവരും അവിടെ ചികിത്സയിലാണ്.
തീപിടിത്തമുണ്ടാകുമ്പോൾ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥൻ പ്രഭാകരനും പേരക്കുട്ടികളും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മരിച്ച സനൽകുമാറിന്റെ മക്കൾ: ഘനശ്യാം, നിദാസ. സഹോദരങ്ങൾ: അനിൽകുമാർ, സുനിൽകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates