കണ്ണൂർ: കാൽ നൂറ്റാണ്ടുകാലം പൊലീസിന്റെ കണ്ണുവെട്ടിച്ച് തട്ടുകട നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ തലശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫിനെയാണ് (58) കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അതിസാഹസികമായി പിടികൂടിയത്. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി, സ്വന്തം ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരുവിധ ബന്ധവും പുലർത്താതെ പുതിയ വേഷത്തിലും വിലാസത്തിലുമാണ് ഇത്രയും കാലം കഴിഞ്ഞുകൂടിയത്.
കൊലപാതകത്തിന് ശേഷം കതിരൂരിൽ നിന്ന് മുങ്ങിയ അഷ്‌റഫ് ആദ്യത്തെ 10 വർഷം പേരും വിലാസവും മാറ്റി മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ മാറി മാറി തട്ടുകട നടപ്പാക്കിയായിരുന്നു ഇയാളുടെ ജീവിതം.
പഴയ വേഷത്തിലും രൂപത്തിലും വരുത്തിയ മാറ്റങ്ങളും, നാട്ടിൽ മറ്റ് വിവരങ്ങളൊന്നും അവശേഷിപ്പിക്കാതിരുന്നതും പൊലീസിന് കേസ് അന്വേഷണത്തിൽ വലിയ വെല്ലുവിളിയുയർത്തി. അവിടെ പുതിയൊരു കുടുംബത്തോടൊപ്പം പ്രദേശവാസികൾക്ക് സംശയമൊന്നും തോന്നാത്തവിധം പുതിയ മേൽവിലാസത്തിൽ ജീവിച്ചു വരികയായിരുന്നു ഇയാൾ.
വർഷങ്ങളോളം പ്രതിയെ കണ്ടുകിട്ടാത്തതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും ഏറ്റെടുക്കുന്നത്. പൊലീസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുംബൈ, ചെന്നൈ, ബംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് താഴെത്തട്ടിൽ നിന്നുള്ള വിവരശേഖരണം നടത്തി. പഴയ സൗഹൃദബന്ധങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന നിർണ്ണായക സൂചന പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് കഴിഞ്ഞ ഒരു ആഴ്ചയായി പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും പൊലീസ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഒടുവിൽ ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ കുറുമാത്തൂർ നിടുമുണ്ടയിലെ താമസസ്ഥലത്ത് വെച്ച് പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
2001-ൽ കതിരൂരിലെ കടവരാന്തയിൽ ഇരിക്കുകയായിരുന്ന വേറ്റുമ്മൽ രതീഷിനെ മാരകായുധങ്ങളുമായി എത്തിയ അഷ്‌റഫും സംഘവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ മാരകമായി മുറിവേറ്റ രതീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ മുൻപ് പൊലീസ് പിടികൂടിയിരുന്നെങ്കിലും പ്രധാന കണ്ണികളിലൊരാളായ അഷ്‌റഫ് ഒളിവിൽ തുടരുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates