കണ്ണൂർ: കൂത്തുപറമ്പ് പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് മാങ്ങാട്ടിടം സ്വദേശിനി പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ ജ്യോതിഷ (24) മരിച്ച സംഭവത്തിലാണ് ഭർത്താവ്, ഭർതൃമാതാവ്, ഭർത്താവിന്റെ സഹോദരി എന്നിവർക്കെതിരെ പിണറായി പൊലീസ് കേസെടുത്തത്. കൂത്തുപറമ്പ് പാതിരിയാട് കുഴിയിൽ പീടിക സ്വദേശിയായ ഭർത്താവ് പുതിയപുരയിൽ സജിൽ (37), ഇയാളുടെ മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഭർതൃവീടായ കുഴിയിൽ പീടികയിലെ കിണറ്റിൽ ജ്യോതിഷയെ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ സ്വർണ്ണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ജ്യോതിഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു.ജ്യോതിഷയുടെ സഹോദരൻ കെ.ജി. ജിജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെയാണ് പിണറായി പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന സമയത്ത് അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates