തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ ജ്യോത്സ്യന്റെ വിലപിടിപ്പുള്ള സ്മാർട്ട് ഫോൺ മോഷ്ടിച്ച കേസിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തിൽ വി.എം. വിപിൻകുമാറിനെയാണ് (39) തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ സി.ജി. സാംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലായിരുന്നു രാജരാജേശ്വര ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ക്ലോക്ക് റൂം ഭാഗത്ത് വെച്ച് മോഷണം നടന്നത്. കാസർകോട് ചിറ്റാരിക്കൽ തവളക്കുണ്ട് സ്വദേശിയായ ജ്യോത്സ്യൻ സജിൻ മോഹന്റെ (35) 27,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഇയാൾ അപഹരിച്ചത്.
ക്ഷേത്രത്തിൽ തൊഴാൻ കയറുന്നതിനായി ഷർട്ട് അഴിച്ച് പുറത്തെ റാക്കിൽ സൂക്ഷിച്ചതായിരുന്നു സജിൻ മോഹൻ. ഈ തക്കം നോക്കി ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പ്രതി കൈക്കലാക്കുകയായിരുന്നു. ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട വിവരം സജിൻ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളുടെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി നൽകി. ക്ഷേത്രപരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ്, സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങിനടന്ന മുൻ പൊലീസുകാരനായ വിപിൻകുമാറിനെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യാഴാഴ്ച രാത്രി എട്ടോടെ പയ്യന്നൂരിൽ വെച്ച് ഇയാളെ പൊലീസ് വളഞ്ഞുപിടികൂടുകയായിരുന്നു.
ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി പുരുഷന്മാർ ദർശനത്തിനായി ഷർട്ട് അഴിച്ചുവെക്കുന്നത് മുതലെടുത്താണ് പ്രതി വ്യാപകമായി മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വടക്കൻ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ നീക്കങ്ങൾ. നേരത്തെ തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളിൽ ഭക്തരുടെ പണവും മൊബൈൽ ഫോണുകളും ഇയാൾ സമാനരീതിയിൽ മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മുൻപ് പൊലീസ് സേനയിലുണ്ടായിരുന്ന ഇയാൾ പിന്നീട് സേനയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates