വേനൽച്ചൂടിൽ കരിഞ്ഞുണങ്ങുന്ന കാസർകോടിന്റെ മലയോരങ്ങളിൽ നിന്ന് പണ്ട് തുരങ്കങ്ങളിൽ നിന്നെന്നപോലെ തെളിനീർ ഒഴുകിത്തുടങ്ങുകയാണ്. പക്ഷേ, ഇത്തവണ കൈക്കോട്ടും പിക്കാസും ഉപയോഗിച്ച് മാസങ്ങളോളം പണിയെടുത്തല്ല ഈ നീരുറവ കണ്ടെത്തുന്നത്. മറിച്ച് 'അഡ്ഡബോർ' എന്ന കുഞ്ഞൻ യന്ത്രത്തിന്റെ മാജിക്കാണ് ഇവിടെ തുണയാകുന്നത്. തുരങ്ക നിർമ്മാണത്തിലെ ഇതിഹാസമായിരുന്ന അന്തരിച്ച സി. കുഞ്ഞമ്പുവിന്റെ മകൻ രതീഷ് കുമാറാണ് അച്ഛന്റെ സ്മരണകളിരമ്പുന്ന മണ്ണിൽ ജലസമൃദ്ധിയുടെ ഈ പുതിയ വഴി തെളിക്കുന്നത്.
എന്താണ് ഈ അഡ്ഡബോർ?
വിലങ്ങനെയുള്ള കുഴൽക്കിണർ' എന്നാണ് അഡ്ഡബോർ എന്ന വാക്കിന് കന്നഡയിലുള്ള അർഥം. ഭൂമിയുടെ ആഴങ്ങളിലേക്ക് കുത്തനെ തുരക്കുന്ന സാധാരണ ബോർവെല്ലുകളിൽ നിന്ന് വ്യത്യസ്തമായി, കുന്നിൻ ചരിവുകളിലൂടെയോ കിണറുകളുടെ പാർശ്വഭാഗങ്ങളിലൂടെയോ ഭൂമിക്ക് സമാന്തരമായി തുരന്നാണ് ഇവ നിർമ്മിക്കുന്നത്. ഒന്നര ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ തെളിനീർ തനിയെ പുറത്തേക്ക് ഒഴുകിവരുമ്പോൾ അത് കർഷകന്റെ കണ്ണീരൊപ്പുന്ന കാഴ്ചയാകുന്നു. തുരങ്ക നിർമ്മാണത്തിന് ലക്ഷങ്ങൾ വേണ്ടിവരുമ്പോൾ, അതിന്റെ നാലിലൊന്ന് ചെലവിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അഡ്ഡബോർ പൂർത്തിയാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അച്ഛന്റെ പാതയിൽ രതീഷ്
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്റെ പ്രശംസ നേടിയ കുണ്ടംകുഴിയിലെ സി. കുഞ്ഞമ്പു നാലുവർഷം മുൻപാണ് മരിച്ചത്. തുരങ്കം നിർമ്മിച്ച് പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച അച്ഛനെത്തേടി വന്നവർ പിന്നീട് മകൻ രതീഷിനെ ആശ്രയിക്കുകയായിരുന്നു. കർണാടകയിലെയും രാജസ്ഥാനിലെയും രീതികൾ പഠിച്ച രതീഷ് കുമാർ, കുണ്ടംകുഴി നീർക്കയത്ത് നടത്തിയ പരീക്ഷണം വൻ വിജയമായി. ഇന്ന് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഫോൺ വിളികളാണ് രതീഷിനെ തേടിയെത്തുന്നത്.
ചെലവ് കുറവ്, ഗുണമേറെ
ഒരു പിക്കപ്പ് വാനിൽ കൊണ്ടുപോകാവുന്ന പോർട്ടബിൾ യൂണിറ്റാണ് അഡ്ഡബോർ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വൈദ്യുതി സൗകര്യമില്ലാത്ത മലഞ്ചെരിവുകളിലും ഇത് എളുപ്പത്തിൽ നിർമ്മിക്കാം. "മണ്ണും ചെങ്കൽപ്പാറകളും ഉള്ള ഇടങ്ങളിൽ ഇത് ഏറെ ഫലപ്രദമാണ്. മർദ്ദം കാരണം വെള്ളം തനിയെ പുറത്തേക്ക് ഒഴുകുന്നതിനാൽ പമ്പിന്റെയും വൈദ്യുതിയുടെയും അധികച്ചെലവ് കർഷകർക്ക് ഉണ്ടാകുന്നില്ല," - രതീഷ് പറയുന്നു. ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമ്പതിലേറെ അഡ്ഡബോറുകൾ രതീഷും സംഘവും പൂർത്തിയാക്കി കഴിഞ്ഞു.
പരമ്പരാഗതമായ അറിവും ആധുനിക സാങ്കേതിക വിദ്യയും കൈകോർത്തപ്പോൾ കാസർകോടിന്റെ കുന്നിൻ ചെരിവുകളിൽ പുതിയൊരു നീരുറവ വിപ്ലവത്തിനാണ് തിരിതെളിഞ്ഞിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates