കാഞ്ഞങ്ങാട്: രണ്ടു ദിവസം മുൻപ് കാണാതായ വാഹന ബ്രോക്കറുടെ മൃതദേഹം അരയി പുഴയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കൊവ്വൽ പള്ളി സ്വദേശി സലിംഖാൻ (സാഹിബ് - 59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പടന്നക്കാട് ഡാമിന് സമീപം പുഴയിൽ നിന്നാണ് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചമുതലാണ് സലിംഖാനെ കാണാതായത്. ബന്ധുവീടുകളിലും പരിസരങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്തതിനെ തുടർന്ന് മകൻ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാഞ്ഞങ്ങാട് സൗത്തിലെ മേൽപ്പാലത്തിനടിയിലൂടെ അരയി പുഴയിൽ ഒരു മൃതദേഹം ഒഴുകിപ്പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിലാണ് പടന്നക്കാട് ഡാമിന് സമീപത്തുനിന്നും മൃതദേഹം കരയ്‌ക്കെത്തിച്ചത്.
വർഷങ്ങളായി അതിഞ്ഞാൽ കോയാപ്പള്ളിയുടെ പരിസരത്ത് കാർ പെയിന്റിങ് ജോലി ചെയ്തുവന്നിരുന്ന സലിംഖാൻ, അടുത്തകാലത്തായി വാഹന ബ്രോക്കറായി പ്രവർത്തിച്ചുവരികയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കൊവ്വൽ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ഷംഷാദ്. മക്കൾ: സാജിദ്, ഷാഹിൽ, സൽമാൻ, അഫ്സൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates