കാസർകോട്: ദേശീയപാത 66-ലെ കാസർകോട് നഗരത്തിലുള്ള കരന്തക്കാട് ജംഗ്ഷൻ വാഹനയാത്രക്കാർക്ക് അപകടക്കെണിയായി മാറുന്നു. ഞായറാഴ്ച രാത്രി ഇവിടെയുണ്ടായ കടുത്ത കാർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ജംഗ്ഷനിലെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നത്. സർവീസ് റോഡിലേക്ക് ശ്രദ്ധയില്ലാതെ അശ്രദ്ധമായി വാഹനങ്ങൾ പ്രവേശിക്കുന്നത് എത്രത്തോളം മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. രണ്ട് കാറുകൾ ഉൾപ്പെട്ട അപകടത്തിൽ വാഹനങ്ങളിലെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതിനാലാണ് യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി മംഗളൂരുവിലുള്ള ബന്ധുവിനെ സന്ദർശിച്ച ശേഷം കാഞ്ഞങ്ങാട്ടേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളായ ഷമീൽ കല്ലൂരാവി, ഷംവീൽ കല്ലൂരാവി എന്നിവർ സഞ്ചരിച്ച എംയുവി കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം കരന്തക്കാട് ജംഗ്ഷനിലൂടെ കടന്നുപോകുന്നതിനിടെ മധൂർ റോഡിൽ നിന്നും എത്തിയ ഒരു ഹാച്ച്ബാക്ക് കാർ പെട്ടെന്ന് ദേശീയപാതയുടെ സർവീസ് റോഡിലേക്ക് അശ്രദ്ധമായി കയറിവരികയായിരുന്നു. ഇതോടെ അമിതവേഗതയിലായിരുന്ന എംയുവി കാറിൽ ഹാച്ച്ബാക്ക് ഇടിക്കുകയും നിയന്ത്രണം വിട്ട എംയുവി റോഡിലേക്ക് കീഴ്മേൽ മറിയുകയുമായിരുന്നു.എരിയാൽ സ്വദേശിനിയായ സ്ത്രീ ഓടിച്ചിരുന്ന ഹാച്ച്ബാക്ക് കാർ എംയുവിയിൽ ഇടിച്ച ശേഷം സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും പോയി ഇടിച്ചാണ് നിന്നത്. ഈ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള മൂന്ന് യാത്രക്കാരും എയർബാഗ് തുറന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് മറിഞ്ഞ കാറിനുള്ളിൽ നിന്നും ഷമീലിനെയും ഷംവീലിനെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാർ മറിയുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ അനന്തരവന്മാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും സർവീസ് റോഡിലേക്ക് പെട്ടെന്ന് വാഹനങ്ങൾ കയറിവരുന്നതിനാൽ ഈ പ്രദേശം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണെന്നും ഇവരുടെ ബന്ധുവായ കരീം പറഞ്ഞു.
കരന്തക്കാട് ജംഗ്ഷനിലെ വിചിത്രമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മധൂർ റോഡിൽ നിന്നും വാഹനങ്ങൾ സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ തൊട്ടടുത്തുള്ള ബാങ്ക് റോഡിൽ നിന്നും മറ്റ് വാഹനങ്ങളും ഇതേ സർവീസ് റോഡിലേക്ക് കയറുന്നുണ്ട്. ഇതോടെ കരന്തക്കാട് ജംഗ്ഷനിൽ നാല് വ്യത്യസ്ത ദിശകളിൽ നിന്നാണ് വാഹനങ്ങൾ ഒരേസമയം പാഞ്ഞെത്തുന്നത്. അപകടങ്ങൾ കുറയ്ക്കുന്നതിനായി മധൂർ റോഡ്, ബാങ്ക് റോഡ് തുടങ്ങിയ ബ്രാഞ്ച് റോഡുകളിൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി അടിയന്തിരമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും നാല് ഭാഗത്തുനിന്നും വാഹനങ്ങൾ എത്തുന്ന ഇത്തരം പ്രധാന ജംഗ്ഷനുകളിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരും മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates