കാസർകോട്: യുക്രൈയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരനും വെള്ളരിക്കുണ്ട് സ്വദേശിയുമായ അഖിൽ ജോയലിന്റെ വിയോഗത്തിൽ കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി ജില്ലാ ഭരണകൂടം. കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ അഖിലിന്റെ വീട് നേരിട്ട് സന്ദർശിച്ചു.കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരെയും മറ്റ് ബന്ധുക്കളെയും കളക്ടർ നേരിട്ട് കണ്ടു അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഖിലിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും (NORKA Roots) മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും സ്വീകരിച്ചു വരികയാണ്. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവിടെനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉടൻ തന്നെ കുടുംബത്തെ അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അഖിൽ ജോയലിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്കും തുടർന്ന് കാസർകോട്ടെ വീട്ടിലേക്കും എത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ദുരന്തത്തിൽപ്പെട്ട അഖിലിന്റെ കുടുംബത്തിന് അർഹമായ എല്ലാവിധ സാമ്പത്തിക, ഭരണപരമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാറുമായി ചേർന്ന് ജില്ലാ ഭരണകൂടം പൂർണ്ണ സഹകരണം ഉറപ്പാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. കളക്ടർക്കൊപ്പം വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി. രാമുവും മറ്റ് പ്രമുഖ റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വസതി സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates