കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ' സ്ക്രീൻഷോട്ട് കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിർണ്ണായക വഴിത്തിരിവ്. വിവാദ ചിത്രത്തിന്റെ ഉറവിടം 'വടകര സ്ക്വാഡ്' എന്ന വാട്സാപ്പ് ഗ്രൂപ്പാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 'റെഡ് എൻകൗണ്ടേഴ്സ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈ സ്ക്രീൻഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്ത റിബേഷ് രാമകൃഷ്ണന് ചിത്രം ലഭിച്ചത് ഈ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വടകരയിലെ ഡിവൈഎഫ്ഐനേതാക്കൾ ഉൾപ്പെടുന്നതാണ് 'വടകര സ്ക്വാഡ്' എന്ന വാട്സാപ്പ് ഗ്രൂപ്പെന്നും, തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിനാണ് ഈ ഗ്രൂപ്പിന്റെ അഡ്മിനെന്നും പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജിതിനെ വിശദമായി ചോദ്യം ചെയ്തു. സ്ക്രീൻഷോട്ട് ഈ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജിതിൻ സമ്മതിച്ചെങ്കിലും, ഇത് ആരാണ് ആദ്യം ഗ്രൂപ്പിലേക്ക് അയച്ചതെന്നും യഥാർത്ഥ ഉറവിടത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ജിതിൻ അവകാശപ്പെടുന്നത്. മുൻപ് കേസ് അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിന് മുന്നിൽ, തനിക്ക് എവിടെ നിന്നാണ് സ്ക്രീൻഷോട്ട് ലഭിച്ചതെന്ന് വെളിപ്പെടുത്താൻ റിബേഷ് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് അന്വേഷണം തടസ്സപ്പെട്ടതായി വ്യക്തമാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതോടെയാണ് കേസ് വഴിമുട്ടിയത്.
പുതിയ എസ്‌ഐടി രൂപീകരിച്ചതോടെയാണ് അന്വേഷണത്തിന് വീണ്ടും വേഗത കൈവന്നത്. സ്ക്രീൻഷോട്ട് യഥാർത്ഥത്തിൽ വ്യാജമായി നിർമ്മിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിലേക്കാണ് പുതിയ അന്വേഷണ സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതോടൊപ്പം തന്നെ കേസ് സംബന്ധിച്ച് ഉയർന്നുവന്ന എതിർ ആരോപണങ്ങൾ പരിശോധിക്കുന്നതിനായി യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ബ്രാഞ്ച് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിം ബ്രാഞ്ച് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ വിവാദ സന്ദേശം പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് മുൻപ് സിപിഎം നൽകിയ പ്രാഥമിക പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അതേസമയം, കേസിൽ പുതിയ അന്വേഷണ സംഘം കൈവരിച്ച വേഗതയിൽ തൃപ്തി രേഖപ്പെടുത്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് രംഗത്തെത്തി. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഈ ഘട്ടത്തിൽ പാർട്ടിക്ക് മറ്റ് പരാതികൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates