

മാഡ്രിഡ്: വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണ നഗരമായ സെവൂട്ടയില്‍ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് അതിര്‍ത്തി ലംഘിച്ചെത്തിയ 48,300-ലധികം ആളുകളെ സ്‌പെയിന്‍ തിരിച്ചയച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തി കടക്കല്‍ ശക്തമായിരുന്നെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഇത് വന്‍ കുടിയേറ്റ പ്രവാഹമായി മാറുകയായിരുന്നു.
മൊറോക്കോയില്‍ നിന്ന് കടല്‍മാര്‍ഗം സെവൂട്ടയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച 57 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സ്പാനിഷ് മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി കടക്കുന്നതിനിടെ ചിലര്‍ മുങ്ങി മരിച്ചെന്നും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച മാത്രം 60,000-ത്തോളം ആളുകളാണ് മൊറോക്കോയില്‍ നിന്ന് സെവൂട്ടയിലേക്ക് ഇരച്ചുകയറിയത്. ഇവരിലെ ഭൂരിഭാഗം പേരെയും ഉടനടി മൊറോക്കോയിലേക്ക് തന്നെ തിരികെ അയച്ചതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമവിരുദ്ധമായി കടന്നുകയറുന്നവരെ വേഗത്തില്‍ തിരികെ അയക്കുന്നതിനായി സ്‌പെയിനും മൊറോക്കോയും തമ്മില്‍ ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. ആകെ 83,000 മാത്രം ജനസംഖ്യയുള്ള ഈ ചെറിയ നഗരത്തിലേക്ക് പെട്ടെന്ന് വന്‍തോതില്‍ ആളുകള്‍ എത്തിയത് പ്രാദേശിക ഭരണകൂടത്തെയും നാട്ടുകാരെയും വലിയ പ്രതിസന്ധിയിലാക്കി. ഇതോടെ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. നിലവിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ജസും ആഭ്യന്തര മന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മാര്‍ലാസ്‌കയും സെവൂട്ട സന്ദര്‍ശിച്ചിട്ടുണ്ട്. വന്‍തോതിലുള്ള ഈ അനധികൃത പ്രവേശനം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പെഡ്രോ സാന്‍ജസ് പറഞ്ഞു.
അതേസമയം, സെവൂട്ടയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നയതന്ത്ര തര്‍ക്കങ്ങള്‍ക്കും കാരണമായി. സ്‌പെയിനിനെ ഷെങ്കന്‍ കരാറില്‍നിന്ന് പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സ്‌പെയിന്‍ പരാജയപ്പെട്ടെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി പറഞ്ഞു. യുറോപ്യന്‍ യൂണിയനും ആഫ്രിക്കയുമായി കരവഴി ബന്ധമുള്ള ഏക പ്രദേശമാണ് സെവൂട്ട. അതിര്‍ത്തി സുരക്ഷയും നിയമവിരുദ്ധ കുടിയേറ്റവും സംബന്ധിച്ച വിഷയത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്‌പെയിനോട് വിശദീകരണം തേടുകയും അതിര്‍ത്തി നിയന്ത്രണം ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates