Calicut University  
Malappuram

ഐഷെ ഘോഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെ എസ്എഫ്ഐ നേതാവിനെ പുറത്താക്കിയെന്ന് ആരോപണം; വ്യവസ്ഥകൾ ലംഘിച്ചതിനാലെന്ന് കാലിക്കറ്റ് സർവകലാശാല

ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്എഫ്ഐ; രാഷ്ട്രീയ നടപടിയല്ലെന്ന് വിസി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മലപ്പുറം: എസ്എഫ്ഐ ദേശീയ നേതാവ് ഐഷെ ഘോഷ് പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി ആരോപണം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥി യൂണിയൻ (ഡിഎസ്യു) ജനറൽ സെക്രട്ടറിയുമായ അഭിമന്ദനെ വൈസ് ചാൻസലർ ഡോ പി രവീന്ദ്രൻ പുറത്താക്കിയെന്നാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ ആരോപണം.

ഐഷെ ഘോഷ് പങ്കെടുത്ത് മാഗസിൻ പ്രകാശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതികാര നടപടിയെന്നോണം അഭിമന്ദനെ പുറത്താക്കിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആരോപിച്ചു. അഭിമന്ദന്റെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും നടപടി അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സഞ്ജീവ് വ്യക്തമാക്കി. സർവകലാശാലയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിമന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 18-ന് കാലിക്കറ്റ് സർവകലാശാലയിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിലാണ് ഐഷെ ഘോഷ് പങ്കെടുത്ത ഡിഎസ്യുവിന്റെ 'ദജ്ജാൽ' മാഗസിൻ പ്രകാശന പരിപാടി നടന്നത്. പരിപാടിക്ക് ഹാൾ അനുവദിക്കാത്തതിനെ ചൊല്ലി തൊട്ടുമുൻപത്തെ ദിവസം എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചിരുന്നു.

അതേസമയം, അഭിമന്ദനെതിരെയുള്ള നടപടിക്ക് ഐഷെ ഘോഷ് പങ്കെടുത്ത പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാലാ അധികൃതർ വിശദീകരിച്ചു. ഇന്റഗ്രേറ്റഡ് എംഎ താരതമ്യ സാഹിത്യ വിദ്യാർത്ഥിയായ അഭിമന്ദൻ, മൂന്നാം സെമസ്റ്റർ ക്ലാസുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം തുടരാൻ അനുവദിക്കണമെന്ന് കാട്ടി വിസിക്ക് അപേക്ഷ നൽകിയിരുന്നു. ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഹോസ്റ്റലിൽ പ്രവേശിക്കരുതെന്നും പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന വ്യവസ്ഥകളോടെയാണ് ക്ലാസുകളിൽ താൽക്കാലികമായി പങ്കെടുക്കാൻ ഇയാൾക്ക് അനുമതി നൽകിയിരുന്നത്.

എന്നാൽ, ഓഗസ്റ്റ് 17-ന് രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ വൈസ് ചാൻസലറെയും പ്രോ-വൈസ് ചാൻസലറെയും ഓഫീസിൽ തടഞ്ഞുവെക്കുകയും ഉച്ചഭക്ഷണത്തിന് പുറത്തുപോകുന്നത് തടയുകയും ചെയ്ത സംഭവത്തിൽ അഭിമന്ദനും പങ്കാളിയായതോടെ മുൻപ് നൽകിയ ഉപാധികൾ ലംഘിക്കപ്പെടുകയായിരുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. ഇതോടെയാണ് ഓഗസ്റ്റ് 17-ന് തന്നെ ഇയാളുടെ താൽക്കാലിക ക്ലാസ് പ്രവേശന അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. ഐഷെ ഘോഷ് എത്തുന്നതിന് ഒരു ദിവസം മുൻപേ എടുത്ത ഈ നടപടി തികച്ചും ചട്ടലംഘനവുമായി ബന്ധപ്പെട്ട ഭരണപരമായ തീരുമാനം മാത്രമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.

A major controversy has erupted at Calicut University following the expulsion of SFI Unit Secretary and former Department Students' Union (DSU) General Secretary Abhimandan from both the campus and hostel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

ചരിത്രം കുറിച്ച് മാനവ്; വിദേശ മണ്ണില്‍ പത്ത് വിക്കറ്റ് നേട്ടം; ഹര്‍ഭജന്റെ റെക്കാര്‍ഡ് പഴങ്കഥ

'കുട്ടിക്കാലത്ത് ബ്രിജേഷ് എന്റെ നിഴലായിരുന്നു'; അകാലത്തിൽ വിടപറഞ്ഞ അനുജന്റെ ഓർമ്മകളിൽ വിങ്ങി എംബി രാജേഷ്

'സെന്‍സസ് ചോദ്യാവലിയില്‍ നിന്ന് ആ ദുരൂഹ ചോദ്യങ്ങള്‍ ഒഴിവാക്കണം, എന്‍പിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു'

'അഭിനയിക്കാനറിയില്ല, ഉയരം കൂടുതല്‍'; സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ദുരനുഭവങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍