പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽപരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഗ്രൗണ്ട് വികാരനിർഭരമായ ഒരു അപൂർവ്വ നിമിഷത്തിന് സാക്ഷിയായി. 15 വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി വേണുഗോപാലൻ, തന്റെ മകൻ വിഷ്ണുവിന്റെ പരേഡ് വീക്ഷിക്കാൻ വീൽചെയറിലാണ് പാണ്ടിക്കാട് ഐആർബി പരേഡ് ഗ്രൗണ്ടിൽ എത്തിയത്. 15 വർഷം മുൻപ് ജോലി ചെയ്യുന്നതിനിടെ ടെറസിൽ നിന്ന് വീണ് സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ചതോടെയാണ് വേണുഗോപാലിൻറെ ജീവിതം വീൽചെയറിലായത്. എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മറികടന്ന്, സ്വന്തം മകൻ നാടിനും ജനങ്ങൾക്കും വേണ്ടി സേവനത്തിന് ഇറങ്ങുന്ന ആ നിമിഷത്തിന് സാക്ഷിയാകാൻ കുടുംബസമേതം വേണുഗോപാലൻ എത്തുകയായിരുന്നു.
ബിരുദ പഠനം പൂർത്തിയാക്കിയ വിഷ്ണു, പ്രയാസങ്ങൾ അനുഭവിക്കുന്ന അച്ഛനും കുടുംബത്തിനും ഒരു താങ്ങാകണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് പിഎസ്സി പരീക്ഷ എഴുതി കേരള പോലീസിലേക്ക് കടന്നുവരുന്നത്. അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചതിൽ വിഷ്ണുവും വലിയ സന്തോഷത്തിലാണ്. പരേഡ് ഔദ്യോഗികമായി പൂർത്തിയായ ഉടൻ തന്നെ വിഷ്ണു ഓടിയെത്തിയത് വീൽചെയറിലിരുന്ന അച്ഛന്റെ അരികിലേക്കായിരുന്നു. താൻ ഏറെ ആഗ്രഹിച്ച് നേടിയ പോലീസുകാരന്റെ തൊപ്പി സ്നേഹപൂർവ്വം അച്ഛന്റെ തലയിൽ അണിയിച്ച ശേഷം വിഷ്ണു അച്ഛനെ ചേർത്തുപിടിച്ച് ഉമ്മ നൽകി.
അമ്മ പ്രീതയ്ക്കും ഡിഗ്രി വിദ്യാർത്ഥിയായ സഹോദരി ദേവികയ്ക്കും കണ്ടുനിന്ന സഹപ്രവർത്തകർക്കും ഈ നിമിഷം മറക്കാനാവാത്ത കാഴ്ചയായി മാറി. വിഷ്ണുവിന് ഇത് ജീവിതമാർഗ്ഗത്തിനായി ലഭിച്ച ഒരു സർക്കാർ ജോലി മാത്രമല്ല, കുടുംബത്തെ കാത്തുസംരക്ഷിച്ച് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates