പാലക്കാട്: യുഡിഎഫ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതോടെ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റിന്റെയും സ്ഥിരംസമിതികളുടെയും തെരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ട സാഹചര്യം രൂപപ്പെട്ടേക്കും. തുടർനടപടികൾ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിനായി പഞ്ചായത്ത് കാത്തിരിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലിയതാണ് ഹൈക്കോടതി അസാധുവാക്കാൻ കാരണമായത്. സുനിൽ നടത്തിയ സത്യപ്രതിജ്ഞ നിയമപ്രകാരമല്ലെന്നും, അംഗമെന്ന നിലയിൽ ഇതുവരെ നടത്തിയ നടപടികൾക്ക് സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ പ്രസിഡന്റിനെയും സ്ഥിരംസമിതികളെയും തെരഞ്ഞെടുത്ത വോട്ടെടുപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയ വോട്ടും അസാധുവാകുമെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.
നിലവിൽ ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് അംഗങ്ങൾ വീതവും ബിജെപിക്ക് മൂന്ന് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. സ്വതന്ത്ര അംഗമായ സി പ്രസാദിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്.
സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിലുണ്ടായ പിഴവിനെ തുടർന്ന്, ഒമ്പത് അംഗങ്ങളുള്ള എൽഡിഎഫിന് ലഭിക്കേണ്ടിയിരുന്ന ഒരു അധ്യക്ഷസ്ഥാനം മൂന്ന് അംഗങ്ങളുള്ള ബിജെപിക്കാണ് ലഭിച്ചത്. ഇനി തെരഞ്ഞെടുപ്പ് വീണ്ടും നടന്നാൽ ആ സ്ഥാനം തിരിച്ചുപിടിക്കാൻ സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന് അനുകൂല സാഹചര്യം രൂപപ്പെടുമെന്നാണ് വിലയിരുത്തൽ.
സുനിൽ ചുവട്ടുപാടത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് എൽഡിഎഫ് അംഗം സി കണ്ണനാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് സുനിലിനെ ഒഴിവാക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, അന്തിമവിധിക്ക് വിധേയമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഹൈക്കോടതി ഇടക്കാല അനുമതി നൽകിയിരുന്നു.
അതേസമയം, സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ വീണ്ടും നടത്താനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി പ്രസാദ് അറിയിച്ചു. ഇതുസംബന്ധിച്ച് സെക്രട്ടറിക്ക് കത്ത് നൽകും. നാലാഴ്ചയ്ക്കകം നിയമപ്രകാരമുള്ള സത്യപ്രതിജ്ഞ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates