പാലക്കാട്: പാലക്കാടു നിന്നും എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകള്‍ പൊലീസ് പിടികൂടി. ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ(30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ(27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തിന് പിന്നാലെയായിരുന്ന പൊലീസ്. റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളിൽ നിന്നാണ് പ്രധാന ലഹരിക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന്, ലഹരിസംഘത്തിന് പണം നൽകുന്ന പ്രധാന സാമ്പത്തിക സ്രോതസ്സായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് ആഡംബര കാറിലെത്തിയപ്പോൾ ഡാൻസാഫ് ടീം വാഹനം തടഞ്ഞ് പിടികൂടി.ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ലഹരിയുമായി എത്തിയവരെ പിടികൂടിയത്.
തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനത്തെ പൊലീസ് പിന്തുടർന്നു. നിരീക്ഷണം മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒലവക്കോട് ജംഗ്ഷനിൽ വെച്ച് പൊലീസ് തടയുകയായിരുന്നു. നിർത്താതെ മുന്നോട്ട് നീങ്ങിയ സംഘത്തെ പൊലീസ് വാഹനം കുറുകെയിട്ടാണ് കീഴ്പ്പെടുത്തിയത്.
പുലർച്ചെ 2 മണിക്ക് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. വളരെ വിദഗ്ധമായി ലഹരി വസ്തുക്കൾ ഒളിപ്പിച്ചിരുന്നതിനാൽ പിടിക്കപ്പെട്ടിരുന്ന പ്രതികൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു അതിനാൽ സംഘം പൊലീസുമായി ഒട്ടും സഹകരിച്ചിരുന്നില്ല. ഒടുവിൽ പുലർച്ചെ 5 മണിയോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പിടിയിലായവർ വൻ ലഹരി മാഫിയയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates