പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. ജയദേവനെതിരായ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്. ജയദേവനെ പൂവൻകോഴിയായി ചിത്രീകരിക്കുന്ന കൂറ്റൻ കോലവുമായി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ, കോലത്തെ ബസ് കയറ്റി വണ്ടിത്താവളം കല്യാണപ്പേട്ടയിലുള്ള ജയദേവന്റെ വീട്ടിലേക്ക് അയച്ചാണ് സമരം നടത്തിയത്.
ജയദേവന്റെ വിഷയത്തിൽ തങ്ങൾ അദ്ദേഹത്തിന്റെ ഭാര്യക്കൊപ്പമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഭർത്താവിനെതിരെ ജയദേവന്റെ ഭാര്യ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും അത് ജില്ലാ നേതൃത്വത്തിന് കൈമാറുകയും ചെയ്തിട്ട് നാല് മാസം പിന്നിട്ടുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ജയദേവന്റെ സംരക്ഷകനായി സിപിഎം ജില്ലാ സെക്രട്ടറി മാറിയിരിക്കുകയാണെന്നും പാർട്ടിക്ക് ലഭിച്ച പരാതി ഉടൻതന്നെ പൊലീസിന് കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പാലക്കാട്ടെ മുൻ കോൺഗ്രസ് എംഎൽഎക്കെതിരെ ഒരു പരാതി പോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടത്തിയ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സ്വന്തം നേതാവിനെതിരായ പരാതിയിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. വിഷയത്തിൽ ബിജെപി അനങ്ങാത്തത് ജില്ലയിലെ സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു.പാലക്കാട് ടൗൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജയദേവന്റെ ചിത്രവും പൂവൻകോഴിയുടെ ചിത്രവും വെച്ച് തയ്യാറാക്കിയ കോലവുമായാണ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates