പാലക്കാട്: ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും. നഗരസഭാ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് തനിക്ക് പ്രത്യേക അവധി നൽകണമെന്നാവശ്യപ്പെട്ട് ജയിലിൽ നിന്നും പ്രശോഭ് നൽകിയ അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ വോട്ടിനിട്ട് തള്ളി. കഴിഞ്ഞ 3 മാസമായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതും, തുടർച്ചയായ 4 കൗൺസിൽ യോഗങ്ങളിൽ പൂർണ്ണമായി ഹാജരാകാതിരുന്നതുമാണ് പ്രശോഭിന് നിയമപരമായി അയോഗ്യത വരാൻ കാരണമാകുന്നത്.
നഗരസഭാ കൗൺസിൽ അപേക്ഷ തള്ളിയ സാഹചര്യത്തിൽ, പ്രശോഭ് വത്സൻ യോഗങ്ങളിൽ ഹാജരാകാത്ത വിവരം പാലക്കാട് നഗരസഭ സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കും. കേരള മുൻസിപ്പാലിറ്റി ചട്ടങ്ങൾ പ്രകാരം കൗൺസിലറെ അയോഗ്യനാക്കേണ്ട അന്തിമ അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷൻ പ്രശോഭ് വത്സനെ അയോഗ്യനാക്കാൻ ഉത്തരവിട്ടാൽ നഗരസഭയിലെ യുഡിഎഫിന്റെ അംഗബലം 17 കൗൺസിലർമാരായി ചുരുങ്ങും. ഇത് യുഡിഎഫിന് കനത്ത രാഷ്ട്രീയ തിരിച്ചടിയാകും.
അതേസമയം, പ്രശോഭിന്റെ അവധി അപേക്ഷയെച്ചൊല്ലി പാലക്കാട് നഗരസഭ കൗൺസിലിൽ തർക്കവും വാഗ്വാദവുമുണ്ടായി. ജയിലിൽ കഴിയുന്ന പ്രശോഭ് വത്സന് മാനുഷിക പരിഗണന നൽകി അവധി അനുവദിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, പീഡനക്കേസുകളിലെ പ്രതികളെയും പീഡനവീരന്മാരെയും സംരക്ഷിക്കുന്ന ലജ്ജാകരമായ നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ബിജെപി എൽഡിഎഫ്കൗൺസിലർമാർ തിരിച്ചടിച്ചു. ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് യാതൊരു കാരണവശാലും അവധി നൽകരുതെന്ന് ബിജെപി, എൽഡിഎഫ് കൗൺസിലർമാർ ഒന്നിച്ച് ആവശ്യപ്പെടുകയും അപേക്ഷ തള്ളാൻ വോട്ട് ചെയ്യുകയുമായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates