പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പാലക്കാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നിർണായക തീരുമാനങ്ങൾ.
ടോൾ പ്ലാസയുടെ 7.5 കിലോമീറ്റർ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ താമസക്കാർക്ക് പുതുതായി വാങ്ങുന്ന വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും നിയമാനുസൃതമായി സൗജന്യ ടോൾ പാസ് നൽകും. നിലവിൽ സൗജന്യ ടോൾ പാസ് ലഭിച്ചിട്ടുള്ള വാഹന ഉടമകൾ മൂന്ന് മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇനി മുതൽ ആവശ്യമായ രേഖകൾ ഒരുതവണ സമർപ്പിച്ചാൽ മതിയാകും. 4 ചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ ടോൾ പാസ് അനുവദിക്കും.
ദേശീയപാത 544-ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പുരോഗതിയും യാത്രക്കാരുടെ സുരക്ഷയും യോഗത്തിൽ അവലോകനം ചെയ്തു. മംഗലം പാലം ഭാഗത്തും പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള സർവീസ് റോഡുകളുടെ നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാക്കും. ആലത്തൂർ സ്വാതി ജംഗ്ഷൻ മേൽപ്പാലം, വാണിയമ്പാറ മേൽപ്പാലം എന്നിവയുടെ നിർമ്മാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കും. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കും. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന അഞ്ചു മൂർത്തി മംഗലം ഭാഗത്ത് അടിയന്തരമായി ബസ് ബേയും ബസ് ഷെൽട്ടറും സ്ഥാപിക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ ഡിസംബറിനകവും, പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഫെബ്രുവരിയോടെയും പൂർത്തിയാക്കും.ആലത്തൂർ സ്വാതി ജംഗ്ഷനിലെ സർവേ നടപടികളിലെ പിഴവുകൾ തിരുത്തി പുനഃപരിശോധന നടത്തി ആവശ്യമായ ഭൂമി ഏറ്റെടുക്കും. മംഗലം–കൊല്ലത്തറ ഭാഗത്തെ സോളാർ ലൈറ്റുകൾ മാറ്റി കെഎസ്ഇബി വൈദ്യുതി കണക്ഷനിലൂടെ സ്ഥിരം തെരുവ് വിളക്കുകൾ സ്ഥാപിക്കും. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളിൽ എൻഎച്ച്എഐ, റവന്യൂ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി അടിയന്തര പരിഹാരം കാണും.
കെ രാധാകൃഷ്ണൻ എംപി, എംഎൽഎമാരായ പിപി സുമോദ്, ടിഎം ശശി, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ടോൾ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates