ചാലക്കുടി: തോട്ടിൽ വീണ മൊബൈൽ ഫോൺ തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് 19-കാരനായ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പരിയാരം കൂർക്കമറ്റം ചേലേക്കാടൻ വീട്ടിൽ പരേതനായ ഷിൻഞ്ചുവിന്റെ മകൻ ഷെറിൻ (19) ആണ് ചാലക്കുടിക്ക് സമീപം മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് കപ്പതോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ചങ്കൻകുറ്റി തടയണയിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തടയണയ്ക്ക് സമീപം സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ അബദ്ധത്തിൽ സുഹൃത്തിന്റെ മൊബൈൽ ഫോൺ കപ്പതോടിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിലകൂടിയ ഫോൺ വെള്ളത്തിൽ നഷ്ടപ്പെടുന്നത് കണ്ട് ഇത് എങ്ങനെയെങ്കിലും എടുത്തു നൽകാനായി ഷെറിൻ തോട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാൽ തടയണയ്ക്ക് സമീപത്തെ ആഴമേറിയ ചുഴിയിലും ശക്തമായ അടിനൊഴുക്കിലും പെട്ട യുവാവ് പെട്ടെന്ന് തന്നെ വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങി.
ഷെറിൻ വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട് പരിഭ്രാന്തനായ സുഹൃത്ത് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ അതിവേഗം സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് നാട്ടുകാർ തോട്ടിലിറങ്ങി നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഷെറിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: റീജ. സഹോദരി: മെറിൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates