തൃശ്ശൂർ: കൂട്ടുകാരുടെ പ്രിയങ്കരനായ, എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന 16 വയസ്സുകാരൻ ജൂവിൻ ഇനി ഓർമ്മ. ആളൂരിൽ വെച്ച് പൊലീസ് വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ജൂവിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തകർത്തുകൊണ്ട് ദുരന്തം സംഭവിച്ചത്. മകന്റെ വിയോഗത്തിന്റെ വേദനയിലും, അവന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്യാൻ ജൂവിന്റെ കുടുംബം എടുത്ത മാതൃകാപരമായ തീരുമാനം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്
സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ കവർന്ന ജീവൻ
ജൂൺ 15-ന് ആളൂരിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ വാഹനാപകടം നടന്നത്. ജൂവിനും സുഹൃത്തായ അനന്തകൃഷ്ണനും (18) സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിൽ പൊലീസ് വാഹനം വന്ന് ഇടിക്കുകയായിരുന്നു. ക്രസന്റ് പബ്ലിക് സ്കൂളിൽ നിന്നും തങ്ങളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് പോലീസ് വാഹനം അമിതവേഗതയിൽ വന്നിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുപോയ ജൂവിൻ വണ്ടിയുടെ 25 മീറ്റർ അകലെ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സുഹൃത്ത് അനന്തകൃഷ്ണൻ 10 മീറ്റർ അകലെയാണ് തെറിച്ചുവീണത്.
ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡിന്റെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ആക്ഷേപമുണ്ട്. തൃശ്ശൂർ റൂറൽ എസ്.പിയുടെ വിരമിക്കൽചടങ്ങിൽ പങ്കെടുക്കാൻ പൊലീസുകാർ പോകുമ്പോഴാണ് ഈ ദുരന്തമുണ്ടായത്. അപകടം നടന്നയുടൻ അനന്തകൃഷ്ണനെ പൊലീസുകാർ തങ്ങളുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജൂവിനെ ആംബുലൻസിലാണ് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ജൂവിന് മസ്തിഷ്ക മരണംസംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം ഇത്രയും ദിവസം വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. സുഹൃത്ത് അനന്തകൃഷ്ണൻ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എഫ്ഐആറിൽ പ്രതികളുടെ പേര് ചേർക്കാതെ വാഹനത്തിന്റെ നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപകടവിവരമറിഞ്ഞ് ഗൾഫിലായിരുന്ന ജൂവിന്റെ പിതാവ് രാജു നാട്ടിലെത്തിയിട്ടുണ്ട്. അമ്മ ബീനയും സഹോദരി ജൂനിയയുമാണ് ജൂവിന്റെ മറ്റ് കുടുംബാംഗങ്ങൾ.
വേദനയിലും അവയവദാന മാതൃകയുമായി അമ്മ
ഇടവകയിൽ കാലങ്ങളായി നേത്രദാന പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ജൂവിന്റെ അമ്മ ബീന. ഇടവകയിൽ ആര് മരണപ്പെട്ടാലും ആ കുടുംബങ്ങളെ സന്ദർശിച്ച് നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ബീന എപ്പോഴും മുന്നിലുണ്ടായിരുന്നു. സ്വന്തം മകന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടപ്പോഴും, മറുത്തൊരു ചിന്തയില്ലാതെ മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഈ അമ്മയും കുടുംബവും മുന്നോട്ടുവരികയായിരുന്നു. അപകടം നടന്ന് ഒരാഴ്ചയിലധികം പിന്നിട്ടതിനാൽ ഏതൊക്കെ അവയവങ്ങൾ സ്വീകരിക്കാൻ കഴിയുമെന്ന് പരിശോധിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കുകയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്കൂളിലോ പള്ളിയിലോ എവിടെയായാലും എപ്പോഴും കൂട്ടുകാരാൽ ചുറ്റപ്പെട്ടു നടന്നിരുന്ന മിടുക്കനായിരുന്നു ജൂവിനെന്ന് ആളൂർ പഞ്ചായത്ത് വാർഡ് മെമ്പറും കുടുംബ സുഹൃത്തുമായ ലിജോ ഓർമ്മിക്കുന്നു.
ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
അപകടത്തിന് കാരണക്കാരായത് പോലീസ് ഉദ്യോഗസ്ഥരായതിനാൽ ആളൂർ പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണത്തിൽ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്ന് ജൂവിന്റെ ബന്ധുക്കൾ പറയുന്നു. കുറഞ്ഞത് നൂറ് കിലോമീറ്റർ വേഗതയിലെങ്കിലും വന്നാലേ കുട്ടികൾ ഇത്രയും ദൂരേക്ക് തെറിച്ചു വീഴുകയുള്ളൂവെന്നും ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുതാര്യവും നീതിപൂർവ്വവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. അവയവദാന ശസ്ത്രക്രിയയ്ക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം ബുധനാഴ്ച ജൂവിന്റെ മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ആളൂർ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates