ചാലക്കുടി: ലോകകപ്പിന്റെ ഫുട്ബോൾ ആരവങ്ങൾ വീണ്ടും ഉയരുമ്പോൾ തൃശ്ശൂർ ചാലക്കുടിയിൽ കല്ലൂപറമ്പിലെ മൂന്നര വയസ്സുകാരൻ ഐഥിൻ മെസി നാട്ടുകാർക്കിടയിൽ വലിയ താരമാവുകയാണ്. പ്രായത്തെ വെല്ലുന്ന രീതിയിൽ ഫുട്ബോൾ തട്ടിക്കളിച്ചും അർജന്റീനൻ ഇതിഹാസം ലയണൽ മെസിയുടെ പ്രശസ്തമായ ചേഷ്ടകൾ അനുകരിച്ചുമാണ് ഈ കുരുന്ന് ഇതിനകം തന്നെ ചാലക്കുടിക്കുകാരുടെ മനസ്സിൽ ഇടംനേടിയിട്ടുള്ളത്.
വെസ്റ്റ് ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ തനിക്ക് ലോക ഫുട്ബോൾ താരം മെസിയോടുള്ള ആരാധന കാരണമാണ് സ്വന്തം മകന് ഈ പേര് നൽകിയത്. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് മത്സരകാലത്താണ് കുട്ടിക്ക് മെസി എന്ന പേരിടുന്നത്. ഭാര്യ ഫാത്തിമ ഗർഭിണിയായിരിക്കുമ്പോൾ തന്നെ തനിക്ക് ആൺകുട്ടി ജനിച്ചാൽ മെസിയുടെ പേരിടണമെന്ന ആഗ്രഹം ഷനീർ പ്രകടിപ്പിച്ചിരുന്നു. ഭർത്താവിന്റെ ഈ കായിക പ്രണയത്തിന് അർജന്റീനയുടെ കട്ട ആരാധിക കൂടിയായ ഭാര്യ ഫാത്തിമ പച്ചക്കൊടി കാട്ടുകയായിരുന്നു.
തുടർന്ന് 2022 നവംബർ 22-ന് ലോകകപ്പിൽ സൗദി അറേബ്യയുമായുള്ള അർജന്റീനയുടെ ആദ്യ മത്സരം നടന്ന ദിവസം തന്നെ കുട്ടിയുടെ പേരിടൽ ചടങ്ങും നടത്തി. ബിഗ് സ്‌ക്രീനിൽ ലോകകപ്പ് മത്സരത്തിന്റെ തത്സമയ പ്രദർശനം നടന്നിരുന്ന ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയമായിരുന്നു ഈ അപൂർവ്വ ചടങ്ങിന് വേദിയായത്. ചാലക്കുടി നഗരസഭയുടെ നേരിട്ടുള്ള നേതൃത്വത്തിൽ നാട്ടുകാരെ സാക്ഷിയാക്കി ഈ പേരിടൽ ചടങ്ങ് ആഘോഷമാക്കുകയായിരുന്നു.
മെസിയുടെ പ്രശസ്തമായ 10-ാം നമ്പറിലുള്ള നീലയും വെള്ളയും കലർന്ന ജേഴ്സിയണിയിച്ചാണ് ഷനീർ-ഫാത്തിമ ദമ്പതികൾ അന്ന് തങ്ങളുടെ കുട്ടിമെസിയെ സ്റ്റേഡിയത്തിലേക്ക് ഒരുക്കിക്കൊണ്ടുവന്നത്. മത്സരത്തിൽ സൗദിക്കെതിരെ മെസി ആദ്യ ഗോളടിച്ചതിന് ശേഷമുള്ള ആദ്യപകുതിയിലെ ഇടവേള സമയത്താണ് അർജന്റീന ജേഴ്സിയുടെ നിറത്തിലുള്ള പ്രത്യേക കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് പേരിടൽ ഔദ്യോഗികമായി നിർവ്വഹിച്ചത്. നിലവിൽ അങ്കണവാടി വിദ്യാർത്ഥിയായ മകനെ ഭാവിയിൽ നല്ലൊരു ഫുട്ബോൾ കളിക്കാരനാക്കി മാറ്റണമെന്നാണ് ഷനീറിന്റെ വലിയ ആഗ്രഹം. നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ ഇത്തവണ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം നടക്കുമ്പോൾ മെസിയുടെ കളി കാണാനായി പിതാവ് ഷനീറിനൊപ്പം ഈ കുട്ടിമെസിയും മുൻനിരയിലുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates