തൃശ്ശൂർ: കാലവർഷം ആരംഭിച്ചതോടെ പകർച്ചവ്യാധി ഭീഷണിയും ആരോഗ്യ സുരക്ഷാ ആശങ്കകളും നഗരത്തിൽ വർദ്ധിക്കുമ്പോഴും, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളൊരുക്കാൻ കഴിയാതെ തൃശ്ശൂർ കോർപ്പറേഷൻ പരാജയപ്പെടുന്നു. നഗരത്തിലെ പ്രധാന സരണിയിലുള്ള ചെമ്പൂക്കാവ് സിവിൽ സ്റ്റേഷൻ പരിസരമാണ് ഇപ്പോൾ കോർപ്പറേഷന്റെ വൻ വീഴ്ച മൂലം ചപ്പുചവറുകൾ കുമിഞ്ഞുകൂടിയ നിലയിൽ പൂർണ്ണമായും ഒരു ഡംപിംഗ് യാർഡായി മാറിയിരിക്കുന്നത്. വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിന് സാധാരണക്കാരായ ജനങ്ങൾ സന്ദർശിക്കുന്ന സിവിൽ സ്റ്റേഷൻ വളപ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും വലിയ രീതിയിൽ കുന്നുകൂടിക്കിടക്കുന്നത്. പൊതുജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ വലിയ തുക പിഴ ചുമത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തങ്ങളുടെ മൂക്കിന് താഴെയുള്ള സർക്കാർ കെട്ടിടം ഇങ്ങനെ നശിച്ചു കിടക്കുമ്പോൾ നിസ്സംഗത പാലിക്കുന്നത് നിലവിലുള്ള നിയമങ്ങളെ പരസ്യമായി പരിഹസിക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് കഴിഞ്ഞ കുറേ വർഷങ്ങളായി ഇതേ രീതിയിൽ അതീവ വൃത്തിഹീനമായാണ് കിടക്കുന്നതെന്നും കോർപ്പറേഷൻ അധികൃതർക്ക് നിരവധി തവണ ഔദ്യോഗികമായി പരാതി നൽകിയിട്ടും ഈ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസി വ്യക്തമാക്കുന്നു. ചെമ്പൂക്കാവിലെ താമസക്കാർ കോർപ്പറേഷന്റെ അശാസ്ത്രീയമായ ഓട ശുചീകരണത്തിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി ഓടകളിലെ തടസ്സങ്ങൾ നീക്കുക എന്നത് അനിവാര്യമാണെങ്കിലും, കോരിയെടുക്കുന്ന ചെളിയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഓടകളുടെയും കനാലുകളുടെയും വശങ്ങളിൽ തന്നെ തള്ളുകയാണ് അധികൃതർ ചെയ്യുന്നത്. ഇത് കാരണം മഴ ശക്തമാകുന്നതോടെ ഈ മാലിന്യങ്ങൾ മുഴുവൻ വീണ്ടും ഓടകളിലേക്ക് തന്നെ ഒലിച്ചിറങ്ങുകയും ഒഴുക്ക് തടസ്സപ്പെട്ട് സമീപത്തെ വീടുകളിലേക്ക് മലിനജലം കയറുകയും ചെയ്യും. പ്രദേശത്ത് പരക്കുന്ന കനത്ത ദുർഗന്ധം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
കോർപ്പറേഷൻ ഭരണസമിതി ഹരിതകർമ്മസേന വഴി വീടുകളിൽ നിന്നുള്ള മാലിന്യശേഖരണവും ബയോബിൻ വിതരണവും നടത്തുന്നുണ്ടെങ്കിലും, പൊതുസ്ഥലങ്ങളിലെ മാലിന്യ സംസ്കരണത്തിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഓടകൾ വീണ്ടും അടഞ്ഞ് നഗരത്തിൽ കൃത്രിമ പ്രളയമുണ്ടായാൽ കർശനമായ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസിന്റെ പരിസ്ഥിതി വിംഗും സൂചന നൽകിയിട്ടുണ്ട്. പൗരന്മാരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കോർപ്പറേഷൻ അധികൃതർ ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates