

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം നിൽക്കെ സ്പെയിനിനു അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ നിർണായക പരിശീലന സെക്ഷൻ സ്പെയിനിനു നടത്താൻ സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. അർജന്റീനയ്ക്കെതിരെയാണ് സ്പെയിനിന്റെ ലോകകപ്പ് ഫൈനൽ പോരാട്ടം.
ശനിയാഴ്ച ന്യൂജേഴ്സി പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും കാരണമാണ് പരിശീലനം തടസപ്പെട്ടതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് ഗ്രൗണ്ടിലെ പരിശീലനം ഒഴിവാക്കി കളിക്കാർ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറുകയും വാം അപ്പ് സെഷനുകൾ അവിടെ പൂർത്തിയാക്കുകയും ചെയ്തു. ടീമിനു വീണ്ടും ഔട്ട്ഡോർ ഗ്രൗണ്ടിലിറങ്ങി പൂർണതോതിലുള്ള പരിശീലനം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സമയത്ത് അർജൻ്റീനയും ഇതിനടുത്ത് മറ്റൊരു സ്ഥലത്ത് പരിശീലനം നടത്താൻ എത്തിയിരുന്നതായാണ് വിവരം.
ഫൈനൽ പോരാട്ടം നടക്കുന്ന ന്യൂജേഴ്സി സംസ്ഥാനത്തുടനീളം കടുത്ത കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് ഗവർണർ മിഷേൽ ഷെറിൽ ശനിയാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് പോരാട്ടം.
2010ൽ ലോക കിരീടം നേടിയ സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ട്രോഫിയാണ് ലക്ഷ്യമിടുന്നത്. അർജന്റീനയാകട്ടെ തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്. അർജൻ്റീന തങ്ങളുടെ നാലാമത്തെ കിരീടമാണ് സ്വപ്നം കാണുന്നത്. മാത്രമല്ല ബ്രസീലിനും ഇറ്റലിക്കും ശേഷം ലോകകപ്പ് നിലനിർത്തുന്ന മൂന്നാമത്തെ ടീമായി മാറാനുള്ള ചരിത്ര നിയോഗവും അർജന്റീനയെ കാത്തിരിക്കുന്നു. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates