wayanad tunnel - പ്രതീകാത്മക ചിത്രം  Social Media
Wayanad

കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്ന് വിദഗ്ദ്ധ സമിതി അംഗം ഡോ. സി.കെ. വിഷ്ണുദാസ്; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സി.കെ. കാസിം എംഎൽഎ

Author : ലക്ഷ്മി ആതിര

കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ നിർമാണം നിലയ്ക്കുകയും ചെയ്തിട്ട് രണ്ട് മാസം പിന്നിടുന്നു. നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

അതേസമയം, പദ്ധതിയുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകി.

പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും കല്ലാടിയിലെ മണ്ണിടിച്ചിലിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിക്കാനാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് വൈകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

“കല്ലാടിയിൽ ഇതിനകം നടത്തിയ ഓരോ സാങ്കേതിക പ്രവർത്തനവും വിശദമായി പരിശോധിക്കേണ്ടി വന്നു. ഭാവിയിൽ നടത്താനിരിക്കുന്ന പത്തോളം നിർമാണ പ്രവർത്തനങ്ങളും പരിശോധിച്ച് എന്താണ് സംഭവിച്ചതെന്നും ഭാവിയിൽ എന്തെല്ലാം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് വിലയിരുത്തിയത്. അതുകൊണ്ടാണ് റിപ്പോർട്ട് അൽപം വൈകിയത്. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ,” - വിദഗ്ധ സമിതി അംഗവും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ഡയറക്ടറും സ്ഥാപകനുമായ ഡോ. സി കെ വിഷ്ണുദാസ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

റിപ്പോർട്ട് ലഭിച്ചാലുടൻ നിർമാണം പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് തിരുവമ്പാടി എംഎൽഎ സി കെ കാസിം പറഞ്ഞു.

“റിപ്പോർട്ട് രണ്ട് ഭാഗങ്ങളായാണ് സമർപ്പിക്കുക. മണ്ണിടിച്ചിലിന് കാരണമായ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പ്രശ്നങ്ങൾ സംബന്ധിച്ച കണ്ടെത്തലുകളാണ് ആദ്യ ഭാഗത്തിൽ ഉണ്ടാകുക. ഭാവിയിലെ നിർമാണ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച നിർദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്തിൽ ഉണ്ടാകുക. വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം മന്ത്രിസഭ ചർച്ച ചെയ്യും. തുടർന്ന് ജനപ്രതിനിധികളായ സി കെ കാസിം, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, നിർവഹണ ഏജൻസികളുടെയും നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന്റെയും പ്രതിനിധികളുടെയും യോഗം ചേരുമെന്നും കാസിം പറഞ്ഞു.

“പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ല,” കാസിം വ്യക്തമാക്കി.

പദ്ധതിക്ക് അനുകൂലമായ റിപ്പോർട്ടാണ് വിദഗ്ധ സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ലിന്റോ ജോസഫ് പറഞ്ഞു.

“വർഷങ്ങളായി ഗതാഗത പ്രശ്നങ്ങൾ നേരിടുന്നവരാണ് വയനാട്ടുകാർ. ബദൽ പാതകൾ പലതുണ്ടെങ്കിലും ഏറ്റവും പ്രായോഗികമായ പരിഹാരമായാണ് വയനാട് തുരങ്കപാത പദ്ധതിയെ കാണുന്നത്. കല്ലാടിയിലെ മണ്ണിടിച്ചിൽ നിർഭാഗ്യകരമായ സംഭവമാണ്. എന്നാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ആനക്കാംപൊയിൽ മേഖലയിലടക്കം നിർമാണം പുനരാരംഭിക്കുകയാണ് വേണ്ടത്,” അദ്ദേഹം പറഞ്ഞു.

“നിർമാണം നിലച്ചിട്ട് രണ്ട് മാസത്തോളമായി. ഒരാഴ്ച കൂടി കാത്തിരിക്കും. അതിനുള്ളിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ എൽഡിഎഫ് ശക്തമായ സമരവുമായി രംഗത്തിറങ്ങും,” ലിന്റോ ജോസഫ് പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മേഖലയിൽ ഒരു തുരങ്കത്തിൽ 110 മീറ്ററും മറ്റൊന്നിൽ 20 മീറ്ററും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

വയനാട്ടിലെ ദീർഘകാല ഗതാഗത, കണക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ലൈഫ്‌ലൈനായാണ് പദ്ധതിയെ അനുകൂലിക്കുന്നവർ കാണുന്നത്. എന്നാൽ പദ്ധതിയുടെ പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ സുരക്ഷയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ശക്തമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.

"പദ്ധതി തുടരാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. നിർമാണത്തിൽ എത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും അസ്ഥിരമായ മലനിരകളിലൂടെയാണ് തുരങ്കം നിർമിക്കേണ്ടത്. ഭാവിയിൽ കല്ലാടിയിലുണ്ടായതിന് സമാനമായ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകാം,” വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ ബദൂഷ പറഞ്ഞു.

“പദ്ധതി ഉപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. എന്നാൽ സർക്കാർ അത്തരമൊരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.

Two months after a catastrophic landslide at Kalladi on July 7 claimed eight lives and brought construction works of the proposed Wayanad twin-tunnel road project to a grinding halt, the state government is awaiting the decisive findings of a high-level expert committee before deciding on resuming operations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

'മര്യാദയ്ക്ക് സംസാരിക്കണം', 'കുരുടന്‍ ആനയെ തൊട്ടതുപോലെ'; മുഖ്യമന്ത്രിയ്‌ക്കെതിരെ സമസ്ത മുഖപത്രം

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്

'വാട്ട് നെക്സ്റ്റ്...?' പിറന്നാളിന് മുൻപേ സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂക്ക; പുത്തൻ ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ

വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത