Poems

എൻ. പ്രഭാകരൻ എഴുതിയ രണ്ടു കവിതകൾ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എന്‍. പ്രഭാകരന്‍

ഇവിടെയുണ്ടിവർ

ബൃഹദാഖ്യാനങ്ങളുടെ തകർച്ചയുടെ ഫലങ്ങൾ

ബഹുവിതാനങ്ങളിൽ തിരയുകയാണൊരാൾ

മാർക്സിസത്തിന് ലെനിൻ നൽകിയ സംഭാവനകളുടെ

മഹത്വവും പരിമിതികളും തുലനം ചെയ്തുചെയ്ത്

തളരുകയാണ് മറ്റൊരാൾ

അതിതീവ്ര ഫെമിനിസ്റ്റാശയങ്ങൾ

അതിരുകളിലുള്ള ജീവിതങ്ങളെ

തുണയ്ക്കുന്നതെങ്ങനെയെന്നു വിസ്തരിക്കുന്ന

പ്രബന്ധം തയ്യാറാക്കുന്ന തിരിക്കിലാണൊരു യുവതി

മഴവെള്ളം വാഴത്തോപ്പിനെ വിഴുങ്ങുമ്പോൾ

അലമുറയിട്ടു പായുകയാണ് ഒരു പാവം കർഷകൻ

കിടപ്പിലായ ഭർത്താവിന്റെ ശരീരം നനച്ചു തുടക്കാനുള്ള

വെള്ളം ചൂടാക്കാൻ അടുപ്പിലൂതി പുകയുകയാണ്

അയാളുടെ വൃദ്ധയായ ഭാര്യ

അധൈര്യം പകർന്ന നേർത്ത വിറയലോടെ

‘ചിന്തയാം മണിമന്ദിരത്തിൽ’ എന്ന പ്രാർത്ഥന ചൊല്ലുന്നു

മൂന്നു കൊച്ചുപെൺകുട്ടികൾ

ഇവരെല്ലാം ഇവിടെയുണ്ട്

ഇവരിലാരെയുമാവില്ല എനിക്കു കൺവെട്ടത്തു നിന്നുമാറ്റുവാൻ

ഇവിടെയുമെവിടെയും പലതാണ് ജീവിതം

കാലം പക്ഷേ, ഓരത്തു മാറിനിൽക്കുന്ന കാഴ്ചക്കാരനാവില്ല.

ക്രൂരം

ഇന്നലെ ഞാൻ കണ്ട പരുന്തുകളും കഴുകന്മാരും

കുഞ്ഞുന്നാളിൽ ഞാൻ അരിമണികൊടുത്ത പ്രാവുകളാണ്

ഇന്നു ഞാൻ കണ്ട വലിയ മുൾമരം

പണ്ടു ഞാൻ നട്ടുനനച്ചു വളർത്തിയ ചെണ്ടുമല്ലിച്ചെടിയും.

ഒരിക്കൽ അരുമയായിരുന്നവയ്‌ക്കെല്ലാം

അമ്പരപ്പുമാധിയും പകരുന്ന രൂപാന്തരണങ്ങൾ!

വാർധക്യം ഈ ക്രൂരവിനോദം

ഓർമ്മകളെ പഠിപ്പിച്ചെടുക്കുന്നതെന്തിനെന്നറിയില്ല

അറിയാത്തവയുടെ ഭാണ്ഡം

അവസാനനാൾ വരെയും വലുതായിക്കൊണ്ടിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT