

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് വിസ്മയ മോഹന്‍ലാല്‍. തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. അരങ്ങേറ്റത്തിന് മുമ്പ് തന്നെ വിസ്മയ വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിസ്മയയുടെ നിലപാട് വലിയ ചര്‍ച്ചയാവുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
തുടക്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിസ്മയ നല്‍കിയ അഭിമുഖവും ചര്‍ച്ചയായിരുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്ന് വിസ്മയ തുറന്നു പറഞ്ഞിരുന്നു. തുടക്കത്തില്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്ത കലാകാരിയുടെ പേരെടുത്തു പറഞ്ഞ് വിസ്മയ നന്ദി പറയുകയും ചെയ്തിരുന്നു.
പിന്നാലെ വിസ്മയയ്ക്ക് മലയാളം അറിയില്ലെന്ന ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് വിമര്‍ശനവുമായെത്തുന്നത്. തനിക്ക് വേണ്ടി ഡബ്ബ് ചെയ്തയാളെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ വിസ്മയയ്ക്ക് വലിയ കയ്യടി ലഭിക്കുന്നതിനിടെയാണ് ഈ വിമര്‍ശനങ്ങളും. അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കരുതെന്നാണ് വിമർശകർ പറയുന്നത്. ഇത്തരത്തിലുള്ളൊരു കുറിപ്പും അതിനുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളും ചര്‍ച്ചയാവുകയാണ്. മൂവി സ്ട്രീറ്റ് 2.0 യില്‍ പങ്കുവച്ചൊരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുറിപ്പ് ഇങ്ങനെയാണ്:
'ഇന്ന് ഭരദ്വാജ് രംഗനുമായുള്ള ഇന്റര്‍വ്യൂവില്‍ വിസ്മയ മോഹന്‍ലാല്‍ തുറന്നുപറയുന്നത് കേട്ടു തനിക്ക് സിനിമയില്‍ വേറൊരാളാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്ന്! നല്ല ശബ്ദവും വ്യക്തിത്വവുമുള്ള ഒരാളായിരുന്നിട്ടും സ്വന്തം മാതൃഭാഷ നന്നായി സംസാരിക്കാന്‍ അറിയില്ല എന്നത് കഷ്ടം തന്നെയാണ്. മലയാള സിനിമയുടെ മുഖവും കേരളത്തിന്റെ അഭിമാനവുമായ മോഹന്‍ലാലിന്റെ മകളായിരുന്നിട്ടും സ്വന്തം മാതൃഭാഷ അന്യമാണ് എന്നതും, സിനിമയില്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെക്കൊണ്ട് ഡബ്ബ് ചെയ്യിക്കേണ്ടി വന്നു എന്നതും ഒരു മലയാളി എന്ന നിലയില്‍ തികച്ചും നിരാശാജനകമാണ്. ഇവര്‍ക്കും ഇവരുടെ കുടുംബത്തിനും എന്നും അന്നവും ജനപ്രീതിയും നല്‍കുന്നത് മലയാളി പ്രേക്ഷകരാണ്. എന്നിട്ടും മാതൃഭാഷയെയും സംസ്‌കാരത്തെയും നിസ്സാരമായി കാണുന്നത് മലയാളികളെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്!ഈയൊരു കാര്യത്തില്‍ മമ്മൂട്ടിയോട് വലിയ ബഹുമാനം തോന്നുന്നുണ്ട്. സ്വന്തം മകന്‍ പുറത്തുപോയി പഠിച്ചുവളര്‍ന്ന ആളായിരുന്നിട്ടും, മാതൃഭാഷയായ മലയാളം നല്ല അക്ഷരസ്ഫുടതയോടെ ഉച്ചരിക്കാനും സംസാരിക്കാനും അദ്ദേഹത്തെ പഠിപ്പിച്ചെടുത്തു. നമ്മളെ വളര്‍ത്തിയ നാടിനെയും ഭാഷയെയും ബഹുമാനിക്കാന്‍ പഠിക്കുക എന്നതാണ് ഏതൊരു കലാകാരന്റെയും പ്രാഥമികമായ കടമ'.
പിന്നാലെ നിരവധി പേരാണ് വിസ്മയയ്ക്ക് പിന്തുണയുമായെത്തുന്നത്. 'മലയാളം അറിയില്ലെങ്കില്‍ മലയാളം സിനിമയില്‍ അഭിനയിക്കേണ്ടെന്നാണോ? ഇവിടെ ഉള്ളവര്‍ക്ക് തന്നെ മലയാളം എഴുതാനും വായിക്കുന്നതിനും അറിയില്ല പോസ്റ്റ് മുതലാളി, മാതൃ ഭാഷ, മാതൃ രാജ്യം! ഇതൊക്കെ പഴയ കോണ്‍സെപ്റ്റ് ആണ്. ഈ മാറാപ്പ് ഒക്കെ കെട്ടി പിടിച്ചു ഇരിക്കുന്നതാ പലരുടെയും പ്രശ്‌നം. ലോകം മാറി. മാതൃലൊന്നും വലിയ കാര്യമില്ല, ഡബ്ബിങ്ങിനു പലപ്പോഴും സ്പുഠമായി മലയാളം സംസാരിക്കും എന്നത് മാത്രമല്ല മാനദന്ധം. മോഡുലേഷന്‍, ഫീല്‍, ടൈമിങ്, ഇതെല്ലാം ഒത്തു വരണം. തുടക്കക്കാര്‍ക്ക് പലപ്പോഴും സ്‌ക്രീനില്‍ കറക്റ്റ് ആയാലും ഡബ്ബിങ് എളുപ്പമാകില്ല. ക്ഷമ വേണം. സമയമെടുക്കും' എന്നാണ് മറുപടികള്‍.
'എന്തിന്? മലയാളം അറിയില്ല എന്നത് ഏത് രീതിയിലാണ് കുറവായി തോന്നുന്നത്? മോഹന്‍ലാലിന്റെ കുടുംബത്തിന് അന്നം കൊടുക്കുന്നത് മലയാളികള്‍ ആണെന്ന് ആരാണ് പറഞ്ഞത്? നിങ്ങള് ജോലി ചെയ്യുന്നത് പോലെ അയാള്‍ അയാളുടെ ജോലി ചെയ്ത് അതിനുള്ള കൂലി വാങ്ങുന്നു. അല്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന ഒരാള്‍ക്ക് മലയാളികള്‍ എല്ലാവരും കൂടി പിരിവിട്ട് അയാളുടെ കൈയില്‍ കൊണ്ടു കൊടുക്കുവല്ല' എന്നും ചിലര്‍ മറുപടി നല്‍കുന്നു.
അഭിനയത്തില്‍ മുഖഭാവങ്ങളും ശരീരചലനങ്ങളും മാത്രം അല്ല, ശബ്ദവും അതിന്റെ പ്രധാന ഭാഗമാണ്. ഒരു കഥാപാത്രത്തിന്റെ വികാരം, ദേഷ്യം, സ്‌നേഹം, വേദന, തമാശ, ആത്മവിശ്വാസം തുടങ്ങിയവ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ശബ്ദത്തിന് വലിയ പങ്കുണ്ട്. ഒരേ സംഭാഷണം പോലും പറയുന്ന രീതിയനുസരിച്ച് അതിന്റെ അര്‍ത്ഥവും സ്വാധീനവും മാറാം. വിസ്മയയുടെ ശബ്ദം മോശമായി തോന്നിയിട്ടില്ല കുട്ടിക്കാലം മുതലേ വിയറ്റ്‌നാമിലാണ് പഠിച്ചത് വളര്‍ന്നതും എന്ന് കേട്ടിരുന്നു ചിലപ്പോള്‍ അതുകൊണ്ടൊക്കെ ആകാം മലയാളം പെട്ടെന്ന് വഴങ്ങാനുള്ള ബുദ്ധിമുട്ട്. അടുത്ത സിനിമകളില്‍ സ്വന്തം ശബ്ദത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു മറ്റൊരു മറുപടി.
'അഭിനയിക്കാനറിയാമെങ്കില്‍ ജ്ജ് പടം കണ്ടില്ലേലും ഓള് രക്ഷപ്പെടും. മലയാളം അറിയുക എന്നത് അടിസ്ഥാന യോഗ്യതയോ ബാധ്യതയോ അല്ല മലയാളത്തില്‍ അഭിനയിക്കാന്‍, പോസ്റ്റ് മാനോട് യോജിക്കുന്നു. ഇത് മാത്രമല്ല മോഹന്‍ലാലിന്റെ മകള്‍ വിസ്മയ രാവിലെ ബ്രെഡ് ടോസ്റ്റും ബട്ടര്‍ മില്‍ക്കുമാണ് കഴിക്കുന്നത്, ഏത് മലയാളികള്‍ വളര്‍ത്തിയ മോഹന്‍ലാലിന്റെ മകള്‍. വല്ല പുട്ടോ, ഉപ്പുമാവോ, ദോശയോ ഒക്കെയല്ലേ അവര്‍ കഴിക്കാവൂ' എന്നും ചിലര്‍ പ്രതികരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates