Poems

ചിതല്‍: മാങ്ങാട് രത്നാകരന്‍ എഴുതിയ കവിത

കെ.ജി.എസ്, ബെംഗളൂരുവിലിരിക്കെക്കണ്ടഒരു സ്വപ്നത്തിന്റെ കഥ പറഞ്ഞു. തൃശൂരെ വീട്ടിലെ ഒരലമാര പുസ്തകങ്ങള്‍ചിതല്‍ തിന്നിരിക്കുന്നു

മാങ്ങാട് രത്നാകരന്‍       

കെ.ജി.എസ്, ബെംഗളൂരുവിലിരിക്കെക്കണ്ട
ഒരു സ്വപ്നത്തിന്റെ കഥ പറഞ്ഞു. 
തൃശൂരെ വീട്ടിലെ ഒരലമാര പുസ്തകങ്ങള്‍
ചിതല്‍ തിന്നിരിക്കുന്നു

രാവിലെ, വീടുനോക്കുന്ന ബന്ധുവിനോട്
ഭയപ്പാടോടെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു.
അയാള്‍ ചെന്നുനോക്കുമ്പോള്‍
ഒരലമാര പുസ്തകങ്ങള്‍ ചിതലരിച്ചിരിക്കുന്നു

വാക്കുകളില്‍ ചിത്രങ്ങളില്‍
ചിതല്‍ ചിതല്‍
ചങ്ങമ്പുഴ, റില്‍ക്കെ, രാജലക്ഷ്മി
ചിതല്‍ ചിതല്‍
ദാലി, പിക്കാസോ
ചിതല്‍ ചിതല്‍
മിരോ1 ബിന്ദുക്കളും രേഖകളും വരച്ചുവെച്ചു

എന്തിനുപറയുന്നു പ്രിയ കെ.ജി.എസ്.,
എന്റെ ഗ്രാംഷിയെപ്പോലും ചിതല്‍തിന്നു
കവിയെ ആശ്വസിപ്പിച്ചു

സ്വര്‍ഗ്ഗത്തെ വിശാലമായ
ഗ്രന്ഥശാലയായാണ്
ബോര്‍ഹെസ് കണ്ടത്
മാര്‍ക്സോ, മനുഷ്യജീവിതത്തെ
പച്ചയോടെ വിഴുങ്ങുന്ന ചിതല്‍പ്പുറ്റായും

മാര്‍ക്‌സ് സ്വര്‍ഗ്ഗത്തിനു തീകൊളുത്തി
ബോര്‍ഹെസു് കെടുത്തി

കിനാവിലല്ല, കണ്മുന്നില്‍ നാം കണ്ടത്:

ഒന്നോ രണ്ടോ ചിതല്‍പ്പുറ്റുകള്‍
പെരുകിപ്പെരുകി രാജ്യത്തെയാകെ വിഴുങ്ങി
ജനങ്ങള്‍ കുംഭകര്‍ണ്ണനെക്കെട്ടിയിരുന്നപ്പോള്‍ 2
ചിതലുകള്‍ ചിതലുകള്‍ ചിതലുകള്‍
ജാഗ്രതയോടെ അതിന്റെ പണി ചെയ്തു.

ജനങ്ങള്‍ ഉണര്‍ന്നാല്‍
ചിതലുകള്‍ പരക്കംപായും.

എന്താണുറപ്പ് എന്നല്ലേ?

ഞാനാണു പറയുന്നത്,
ചിതല്‍പ്പുറ്റില്‍നിന്നുവന്ന ആദികവിയുടെ 
ആദ്യപേരുകാരന്‍.
__________________________________________
കുറിപ്പ്
(1) ജുവാന്‍ മിരോ (1893-1983): സ്പാനിഷ് ചിത്രകാരന്‍, ശില്പി.
(2) ഗാഢനിദ്രയിലായവരെക്കുറിച്ചു്  നാട്ടിലെ ചൊല്ല്. 'തെയ്യം കെട്ടുക' എന്നതുപോലെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT