നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കൊടകര കുഴൽപ്പണക്കേസ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോൾ കുഴൽപ്പണക്കേസിൽ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എംഎൽഎയുമായ മുകേഷ്. മോഹൻലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബിൽ കയറാൻ 35- 36 വർഷമെടുത്തു. എന്നാൽ ഒറ്റ തെരഞ്ഞെടുപ്പോടെ ബിജെപി 400 കോടി ക്ലബ്ബിലാണ് കയറിയതെന്നുമാണ് മുകേഷ് പറഞ്ഞത്. തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിനാൽ അടുത്ത ഇലക്ഷന് ബിജെപി കുഴൽ ചിഹ്നമാക്കുമെന്ന് സംശയമുണ്ടെന്നും മുകേഷ് കൂട്ടിച്ചേർത്തു. നിയമസഭയിലെ ബജറ്റിന് മേലുള്ള പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷിന്റെ വാക്കുകൾ
ഇവിടെ ഓക്‌സിജന്‍ പ്ലാന്റുകളില്‍ നിന്നും ആശുപത്രികളിലേക്ക് നീണ്ട കുഴലുകള്‍ സ്ഥാപിച്ച് ജീവവായു നല്‍കാന്‍ നോക്കുന്നു. കുഴല്‍ എന്നുകേട്ടാല്‍ ജീവന്‍ രക്ഷിക്കാനുളള ഒരു ഉപാധി എന്നാണ് ഓര്‍മ്മ വരിക. എന്നാല്‍ ഇപ്പോള്‍ കുഴലിന് മറ്റൊരു അര്‍ത്ഥമാണുളളത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി അതിന്റെ കേരളാ ഘടകവുമായി നേരിട്ട് ബന്ധപ്പെടാനുളള മാര്‍ഗമായി പ്രത്യേക കുഴല്‍ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. ഭഗവാന്റെ ഓടക്കുഴലിനെക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ഇപ്പോള്‍ അവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കുഴലിനെയാണ്. തണ്ടൊടിഞ്ഞ താമരയില്‍ വലിയ കാര്യമില്ല എന്ന് മനസിലാക്കിയതിന് ശേഷം അടുത്ത ഇലക്‌ഷന് താമര മാറ്റി, കുഴല്‍ ചിഹ്നമാക്കുമോ എന്നും സംശയമുണ്ട്.
സിനിമകളെപ്പറ്റി പറയുകയാണെങ്കില്‍ 100 കോടി ക്ലബ്ബില്‍ കേറുന്നത് വളരെ പ്രയാസമാണ്. എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 100 കോടി ക്ലബ്ബില്‍ കേറത്തില്ല. അങ്ങനെ വല്ലപ്പോഴുമൊക്കെയാണ് കേറുന്നത്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഈ ഒരു ഒറ്റ തിരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കേറിയത്. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates