മുംബൈ: നടി ശിൽപ്പാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ നോട്ടീസ് അയച്ച് മോഡൽ ഷെർലിൻ ചോപ്ര. താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നൽകണമെന്നാണ് താരത്തിന്റെ ആവശ്യം. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷെർലിൻ ചോപ്ര ആരോപിച്ചു.
അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി
നേരത്തെ രാജ് ചോപ്ര തന്നെ പീഡനത്തിന് ഇരയാക്കിയെന്നും ശിൽപ മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും പറഞ്ഞുകൊണ്ട് ഷെർലിൻ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജ പരാതി നൽകി തങ്ങളെ അപകീർത്തിപ്പെടുത്തിയതിന് 50 കോടി നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് ശിൽപയും രാജും ഷെർലിൻ ചോപ്രയക്ക് വക്കീൽ നോട്ടീസയച്ചിരുന്നു. അതിനുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെർലിൻ ചോപ്ര നോട്ടീസ് അയച്ചത്. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ശിൽപ്പയും രാജും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഷെർലിൻ ചോപ്ര പറഞ്ഞു.
ലൈംഗിക പീഡന പരാതി വ്യാജമെന്ന് ശിൽപ
2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് നേരത്തേ നൽകിയ പരാതിയിൽ ഷെർലിൻ പറഞ്ഞിട്ടുള്ളത്. എന്നാൽ രാജിനെതിരേ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നെന്ന് ഷെർലിൻ തന്നോട് സമ്മതിച്ചതാണെന്ന് ശിൽപ്പ പറയുന്നു. അതിനു പിന്നാലെയാണ് വ്യാജ പരാതി നൽകി അപകീർത്തിപ്പെടുത്തിയതിന് 50 കോടി നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് ഇരുവരും നോട്ടീസ് നൽകുന്നത്. ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് വക്കീൽ നോട്ടീസിൽ പറഞ്ഞിരുന്നു.
രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് നേരത്തേ ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്. എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നു നിർദേശം. ഇക്കാര്യങ്ങളിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താൻ കഴിയാതിരുന്നതുകാരണം കുന്ദ്രയുടെ സംരംഭത്തിനുവണ്ടി താൻ അഭിനയിച്ചിട്ടില്ലെന്നാണ് ഷെർലിൻ മൊഴി നൽകിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates