ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി ഹോളിവുഡ് നടൻ ജോണി ഡെപ്പ്. 6,90,000 ഡോളർ (ഏകദേശം 7 കോടി രൂപ)യാണ് അദ്ദേഹത്തിന് തട്ടിപ്പിലൂടെ നഷ്ടമായത്. രണ്ട് വർഷത്തോളം ഈ തട്ടിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിൽ 27 കാരനെ ഹംഗേറിയൻ സായുധ പൊലീസ് അറസ്റ്റ് ചെയ്തു. 2024 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഈ വർഷം ആദ്യം എഫ്ബിഐയുടെ ബുഡാപെസ്റ്റ് ഓഫീസിലേക്ക് ക്രമരഹിതമായ ചില പണം പിൻവലിക്കലുകളെക്കുറിച്ച് യുഎസ് ബാങ്ക് സൂചന നൽകിയതിനെത്തുടർന്നാണ് കേസ് ആരംഭിച്ചത്. ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിലൂടെ 308 അനധികൃത ഇടപാടുകൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഏകദേശം 5,36,534 പൗണ്ട് മൂല്യമുള്ള ഈ ഇടപാടുകൾ പ്രധാനമായും ഓൺലൈൻ പർച്ചേസുകൾക്കും ഹോട്ടലിൽ മുറിയെടുക്കുന്നതിനുമായാണ് ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിനൊടുവിൽ ബുഡാപെസ്റ്റിലെ അങ്ക്യൽഫോൾഡ് ഏരിയയിലുള്ള ഒരു വാടക അപ്പാർട്ട്മെന്റിലേക്ക് പണമിടപാടുകൾ എത്തുന്നതായി അധികൃതർ കണ്ടെത്തി.
തുടർന്ന് മെയ് 6-ന് അപ്പാർട്ട്മെന്റിന് പുറത്തുവെച്ച് 27കാരനായ ഒരു യുവാവിനെ ഹംഗേറിയൻ പൊലീസ് അറസ്റ്റ് ചെയ്തു. ഡെപ്പിന്റെ ക്രെഡിറ്റ് കാർഡിനുള്ള ഉയർന്ന പരിധി മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ ചെറിയ തുകകളുള്ള നിരവധി ഇടപാടുകളാണ് ഇയാൾ നടത്തിയത്.
ഹംഗേറിയൻ ഫോൺ നമ്പർ, ഐപി അഡ്രസ്സുകൾ, ഇമെയിൽ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. പ്രതി താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിക്ക് ജോണി ഡെപ്പിന്റെ വിവരങ്ങൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. അടുത്തിടെ ലൊസാഞ്ചലസിലെ ജോണി ഡെപ്പിന്റെ വീട്ടിൽ ഒരു സ്ത്രീ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും വാർത്തയായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates