മലയാള സിനിമയുടെ കാരണവരാണ് നടൻ മധു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ 'മരണ ഭയമുണ്ടോ' എന്ന ചോദ്യത്തിന് മധു നൽകിയ മറുപടിയാണ് മലയാളികൾ ചർച്ചയാക്കുന്നത്. 'ഭയമൊന്നുമില്ല ദിവസവും ഞാൻ ഈശ്വരനോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ്, അങ്ങ് വിളിക്കണേ' എന്നാണ് മധു മറുപടി പറഞ്ഞത്. ജീവിതത്തെ അത്രയേറെ സ്നേഹിച്ച ഒരാൾക്ക് മാത്രമേ ഇങ്ങനെ പറയാനാകൂ എന്നാണ് മധുവിന്റെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.
എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം പറഞ്ഞത്. "ഭയമൊന്നുമില്ല ദിവസവും ഞാൻ ഈശ്വരനോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയാണ്, അങ്ങ് വിളിക്കണേ എന്ന്. ഞാൻ വിസയും കയ്യിൽ പിടിച്ച് ടിക്കറ്റിന് വേണ്ടി കാത്തിരിക്കുകയാ. ആവശ്യത്തിൽ കൂടുതൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല, നമ്മൾ വളരെ ആക്ടീവായി ഇരിക്കുന്നത് വരെയല്ലാതെ.
ചുമ്മാ ജീവിക്കുന്നത് ഭൂമിക്ക് ഭാരമാ. നമുക്കൊരു ബുദ്ധിമുട്ടും. കാലിന്റെ അവിടെ വേദന, ഇവിടെ വേദന. നടക്കാൻ വയ്യ, ആരെങ്കിലും പിടിക്കണം നടക്കണമെങ്കിൽ. മറ്റുള്ളവർക്കൊരു ഉപദ്രവമായി മാറുകയാണ്. മനുഷ്യന് ഒരുപാട് ആയുസുള്ളത് ഒരു ശാപമാണ്. ദീർഘായുസ് എന്ന് പറയുന്നത്. പണ്ടൊരു രാജാവിന് അയാളൊരു നിരീശ്വരവാദിയായിരുന്നു.
അമ്പലങ്ങൾ, പൂജാരി അങ്ങനെ എല്ലാത്തിനെയും അയാൾ വിരട്ടി ഓടിച്ചു. ഇതിന്റെ ഇടയിൽ ഒരു സന്യാസി അദ്ദേഹത്തിന്റെ ശിഷ്യൻമാരെയൊക്കെ ഒരു കാടിന്റെ ഇടയിൽ കൊണ്ടു ചെന്നാക്കി. ഇതറിഞ്ഞ രാജാവ് പരിവാരങ്ങളുമായി കാട്ടിലേക്ക് പോയി. രാജാവ് അയാളെ തല്ലി. അപ്പോൾ ഈ സന്യാസി രാജാവിനെ ശപിച്ചു ആയുഷ്മാൻ ഭവ എന്ന്. അപ്പോൾ രാജാവ് ചോദിച്ചു എന്താ പറഞ്ഞതെന്ന്.
അപ്പോൾ സന്യാസി പറഞ്ഞു, അങ്ങയുടെ ആയുസ് വർധിക്കട്ടെ എന്നാണ് പ്രാർഥിച്ചതെന്ന് പറഞ്ഞു. അതുകേട്ടതോടെ രാജാവിന് ഭയങ്കര സന്തോഷമായി. ഇത്രയും ഉപദ്രവിച്ചിട്ടും സന്യാസി ആയുഷ്മാൻ ഭവ എന്ന് പറഞ്ഞല്ലോ. അന്ന് രാജാവ് ആ പ്രദേശം മുഴുവൻ സന്യാസിയുടെ പേരിൽ എഴുതി കൊടുത്തിട്ട് പോയി.
സന്യാസി വിചാരിച്ചത് എന്താണെന്നാൽ, നീ മരിക്കാതെ കിടന്ന്, ഇഴഞ്ഞ് നടന്ന് സർവ രീതിയിലും കഷ്ടപ്പെട്ടിട്ട് ചാകും എന്നാണ് സന്യാസി ആയുഷ്മാൻ ഭവ കൊണ്ടുദ്ദേശിച്ചത്. രാജാവ് മറിച്ചാണ് ധരിച്ചത്". - മധു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates