ശ്രീനിവാസന് വിട ചൊല്ലി കേരളം. ഈ സാഹചര്യത്തില്‍ ശ്രീനിവാസനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സുബീഷ് സുധി. നിലപാടുകൊണ്ട് അംബാനിയാണ് ശ്രീനിവാസന്‍ എന്നാണ് സുബീഷ് പറയുന്നത്. അറബിക്കഥ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകളും സുബീഷ് സുധി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്;
പയ്യന്നൂരും മലയാള സിനിമയും തമ്മില്‍ വലിയ ദൂരമുണ്ട്. ആ ദൂരം കുറച്ചത് ശ്രീനിയേട്ടന്‍ ആയിരുന്നു. 2003-2006 എന്റെ പയ്യന്നൂര്‍ കോളേജ് പഠന കാലഘട്ടത്തിലാണ് കോളേജില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്ന ശ്രീനിയേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്.അന്ന് ഞാന്‍ കരുതിയിരുന്നില്ല ഞാനും സീനിയേട്ടനും തമ്മില്‍ ഇത്രയും വലിയ ആത്മബന്ധം ഉണ്ടാകുമെന്ന്.ശ്രീനിയേട്ടന്റെ കൂടെ നാലഞ്ചു സിനിമകളില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.അദ്ദേഹം നിര്‍മ്മിച്ച രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ പറ്റുമെന്നും.
പിന്നീട് ഞാന്‍ ശ്രീനിയേട്ടന്റെ 9447061--- എന്ന നമ്പര്‍ ഫോളോ ചെയ്തു.അങ്ങനെ ഞാന്‍ അറബിക്കഥയില്‍ അഭിനയിക്കുമ്പോഴാണ് ശ്രീനിയേട്ടനെ വീണ്ടും കാണുന്നത്. അറബിക്കഥയിലെ ഒരുപാട് മുദ്രാവാക്യങ്ങള്‍ ഞാന്‍ ഏറ്റു വിളിച്ചപ്പോള്‍ അത് കണ്ട് ശ്രീനിയേട്ടന്‍ എന്നെ ശ്രദ്ധിച്ചിരുന്നു.തുടര്‍ന്ന് കഥ പറയുമ്പോള്‍ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുകയും ചെയ്തു. ശ്രീനിയേട്ടന്റെ തനത് ശൈലിയില്‍ സാര്‍, ഞാനൊരു പടം പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. മമ്മൂട്ടിയാണ് നായകന്‍ സാര്‍ ബാസിയല്ലെങ്കില്‍, സമയമുണ്ടെങ്കില്‍ അഭിനയിക്കണം എന്ന് പറഞ്ഞു.ശ്രീനിയേട്ടന്റെ വിളികേട്ട ഞാന്‍ അന്ന് തന്നെ ബാഗുമായി തൊടുപുഴയിലേക്ക് പുറപ്പെട്ടു. പക്ഷേ എനിക്ക് രണ്ട് ദിവസം കഴിഞ്ഞേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ.അന്ന് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ശ്രീനിയേട്ടന്‍ എന്നോട് ചോദിച്ചു. താങ്കള്‍ക്ക് ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന്! ഞാന്‍ പറഞ്ഞു എനിക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ല. സുഖമാണെന്ന്. അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല എന്ന് ശ്രീനിയേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാ കാര്യങ്ങളെയും നര്‍മ്മത്തോട് കൂടി മാത്രമേ അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളൂ.അതുപോലെതന്നെ കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ പരിചയപ്പെടണമെന്നുണ്ടായിരുന്നു.അപ്പോള്‍ മമ്മൂക്ക കുറച്ച് ദൂരം മാറിയിരുന്ന സമയത്ത് ശ്രീനിയേട്ടന്‍ എന്നോട് പറഞ്ഞു ഞാന്‍ മമ്മൂട്ടിയോട് നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.നീ ധൈര്യത്തോടെ പോയി അദ്ദേഹത്തോട് സംസാരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.ഇത് കേട്ട ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് പോയി. ആ സമയത്ത് അദ്ദേഹം പത്രം വായിക്കുന്ന തിരക്കിലായിരുന്നു.
ഞാന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതുപോലെ അദ്ദേഹത്തിന് തോന്നിക്കാണണം.ഈ സമയത്ത് ശ്രീനിയേട്ടന് അപ്പുറത്ത് മാറി നിന്ന് ചിരിക്കുന്നത് ഞാന്‍ കണ്ടു.അങ്ങനെ എത്രയെത്ര ചിരി മുഹൂര്‍ത്തങ്ങളാണ് അദ്ദേഹവുമൊത്തുണ്ടായിരുന്നത്.ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് അംബാനിയാണ് ശ്രീനിയേട്ടന്‍.എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ഞാന്‍ ശ്രീനിയേട്ടന്‍ അവസാനമായി അഭിനയിച്ച എം മോഹനേട്ടന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍,കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ഷൂട്ടിംഗ്.അങ്ങനെഎല്ലാ ദിവസവും ഞങ്ങള്‍ കുറച്ച് പേര്‍ അമ്പലത്തില്‍ പോകും. അമ്പലത്തിന്റെ നടയില്‍ വച്ച് ഷൂട്ട് ചെയ്യുന്ന സമയം ഞാന്‍ ശ്രീനിയേട്ടനോട് ചോദിച്ചു.
അമ്പലത്തില്‍ കയറുന്നില്ലേ എന്ന്.ഞാന്‍ അമ്പലത്തില്‍ കയറുന്നില്ല ആ നിലപാടില്‍ ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം പറഞ്ഞു.അങ്ങനെ നിലപാടുകളും മനുഷ്യത്വവും മുറുകെ പിടിക്കുന്ന ശ്രീനിയേട്ടന്‍.ഞാന്‍ ഇവിടെ പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് ചെറിയൊരു അടിക്കുറിപ്പ് കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഇവിടെ നിര്‍ത്തുന്നു.
അറബിക്കഥയാണ് സിനിമയിലെ ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍,ഞാന്‍ ശ്രീനിയേട്ടനോട് ചോദിച്ചു ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്.മുഷ്ടി ചുരുട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കണമെന്നാണ് ലാല്‍ ജോസ് സാര്‍ എന്നോട് പറഞ്ഞത്.തുടക്കക്കാരന്‍ എന്ന നിലയിലുള്ള കണ്‍ഫ്യൂഷന്‍ കൊണ്ട് ഞാന്‍ അത് ശ്രീനിയേട്ടനോട് ചോദിച്ചു.കാലു മാത്രം പൊക്കാതിരുന്നാല്‍ മതി എന്ന സീനിയേട്ടന്റെ നര്‍മ്മസഭാഷണത്തില്‍ ഞാന്‍ എന്റെ ശ്രീനിയേട്ടനെ പരിഭാഷപ്പെടുത്തുന്നു.ഇനി ശ്രീനിയേട്ടന്‍ ഇവിടെയില്ല എന്ന ദുഃഖം തലയ്ക്ക്മുകളില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ രചനകളും കഥാപാത്രങ്ങളും മലയാളികളുള്ളിടത്തോളംകാലം ഇവിടെ ചിരിച്ചും ചിന്തിപ്പിച്ചും കൊണ്ടേരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates