കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞ എട്ട് വർഷമായി ടി പി മാധവൻ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്‌ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു.
ഇതിനിടെ മറവി രോഗം ബാധിക്കുകയും ചെയ്‌തിരുന്നു. 1994 മുതൽ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറൽ- സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകൻ രാജകൃഷ്ണ മേനോൻ മകനാണ്.
1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി, കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിപി മാധവന്, 2015 ഒക്ടോബറിലെ ഹിമാലയൻ യാത്രയ്ക്കിടെ ഹരിദ്വാറിൽവച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates