സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി അയേഷ ഖാൻ. തനിക്ക് ബോഡി ഷെയിമിങ് വരെ നേരിടേണ്ടി വന്നുവെന്നും ഇത് തനിക്ക് വലിയ ആഘാതമായി മാറിയെന്നും അയേഷ പറഞ്ഞു. 'വി ദ് വുമൺ' എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അയേഷ തുറന്നുപറഞ്ഞത്.
താൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പ്രധാന ഗാനരംഗത്തിൽ നിന്ന് തടി കൂടുതലാണ് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടുവെന്ന് അയേഷ പറഞ്ഞു. ടി-സീരിസിന്റെ ഒരു വലിയ ഗാനത്തിൽ വേഷമിടാൻ വേണ്ടി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുമ്പ് തന്നെ മാറ്റുകയായിരുന്നു.
ഈ അനുഭവം തന്റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചു. സിനിമാ വ്യവസായത്തിന്റെ ഇടുങ്ങിയ സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുള്ള സമ്മർദം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും അയേഷ വെളിപ്പെടുത്തി. "ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്.
എന്റെ ഫോൺ തുറന്ന് ഇപ്പോൾ വേണമെങ്കിൽ കാണിച്ചു തരാം. ഇതെല്ലാം നോർമലായി. ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറുണ്ട്. ഇതൊന്നും വെറും വാക്കുകളല്ല. അതെല്ലാം യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന് യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു."- അയേഷ പറഞ്ഞു.
പ്രശസ്തിയോ സ്വയം സംരക്ഷിക്കാനുള്ള ശക്തിയോ ഇല്ലാത്ത ഒരാളായിരുന്നു താനെങ്കിൽ തന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഓൺലൈൻ പീഡനങ്ങൾക്കെതിരെ കർശനമായ നടപടി വേണമെന്ന് അയേഷ ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികൾ സാധാരണവൽക്കരിക്കപ്പെടുന്നത് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കും.
ചില ദിവസങ്ങളിൽ ഇത്തരം കമന്റുകൾ തന്റെ പഴയ മുറിവുകൾ ഓർമ്മിപ്പിക്കാറുണ്ടെന്നും, ഭയം കാരണം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാറുണ്ടെന്നും താരം തുറന്നു പറഞ്ഞു. എങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അയേഷ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates