ജയിലിൽ കഴിഞ്ഞ 28 ദിവസം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്ന് നടി റിയ ചക്രബർത്തി. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. എഴുത്തുകാരൻ ചേതൻ ഭഗതിനൊപ്പമുള്ള ഒരു പോഡ്കാസ്റ്റിലാണ് റിയ തന്റെ ജയിൽവാസ അനുഭവങ്ങൾ പങ്കുവെച്ചത്.
'കോവിഡ് കാലത്ത് അറസ്റ്റിലായതിനാൽ ആദ്യ 14 ദിവസം ജയിൽമുറിയിൽ ഏകാന്തവാസമായിരുന്നു. വിശപ്പും ക്ഷീണവും കാരണം തന്നതെല്ലാം 
കഴിക്കുമായിരുന്നു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ മെനു. കാപ്‌സിക്കം വെള്ളത്തിൽ ഇട്ടാണ് റോട്ടി കറിയായി തന്നിരുന്നതെന്നും നടി വെളിപ്പെടുത്തി. ഭക്ഷണകാര്യത്തിൽ ബ്രിട്ടീഷ് രീതിയാണ് ഇപ്പോഴും ജയിലിൽ പിന്തുടരുന്നത്. രാവിലെ ആറ് മണിക്കാണ് ബ്രേക്ക്ഫാസ്റ്റ്, പതിനൊന്ന് മണിക്ക് ഉച്ച ഭക്ഷണം, ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്താഴം എന്നിങ്ങനെയായിരുന്നു മെനു. പലരും ഉച്ചയ്ക്ക് രണ്ടു മണിക്ക് കിട്ടുന്ന ഭക്ഷണം എടുത്തുവെച്ച ശേഷം രാത്രി ഏഴ്-എട്ട് മണിക്കാണ് കഴിക്കുന്നത്. ജയിലിൽ ചെന്ന ശേഷം തന്റെ ജീവിത രീതി മുഴുവൻ മാറിയെന്നും. പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കും ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്താഴം കഴിക്കും'- റിയ പറഞ്ഞു.
'അവിടെ ഉണ്ടായിരുന്ന സഹതടവുകാരുടെ അനുഭവങ്ങൾ അറിഞ്ഞപ്പോൾ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നി. ജാമ്യം ലഭിക്കാൻ 5000 രൂപ പോലും എടുക്കാനില്ലാത്തവരായിരുന്നു പലരും. അപ്പോൾ എനിക്ക് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കിട്ടുന്ന പിന്തുണയെ കുറിച്ചോർത്ത് ഒരുപാട് സന്തോഷം തോന്നി. ജയിലിൽ കഴിഞ്ഞിരുന്ന സമയം ഞാൻ എന്നോട് തന്നെ സ്വയം പറയുമായിരുന്നു. 'നിനക്ക് നീതി കിട്ടും, കോടതി നിനക്ക് ജാമ്യം അനുവദിക്കും.. നീ തെറ്റ് ചെയ്തിട്ടില്ല''. തന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ എന്തിന് വിഷമിക്കണം എന്ന് അവിടെ നിന്നാണ് മനസിലാക്കിയതെന്നും റിയ കൂട്ടിച്ചേർത്തു.
രാവിലെ ആറ് മണിക്ക് ജയിലിന്റെ ഗേറ്റ് തുറക്കും വൈകിട്ട് അഞ്ചുമണിക്കാണ് പിന്നീട് ഇത് പൂട്ടുക. ഇതിനിടയിൽ കുളിക്കാനും ലൈബ്രറിയിൽ പോകാനുമെല്ലാം അവസരമുണ്ട്. ജയിലിലെ ശുചിമുറിയായിരുന്നു ഏറ്റവും വലിയ മാനസീക ആഘാതം നൽകിയിരുന്നതെന്നും നടി പറഞ്ഞു. തനിക്ക് ജാമ്യം കിട്ടുന്ന അന്ന് ജയിലിൽ ഉള്ളവർക്ക് വേണ്ടി നൃത്തം ചെയ്യുമെന്ന് വാക്കു കൊടുത്തിരുന്നു. എന്നാൽ തൻറെ സഹോദരന് ജാമ്യം ലഭിക്കാതിരുന്നത് വിഷമമുണ്ടാക്കിയെന്നും റിയ പറഞ്ഞു. 2020 ജൂണിലാണ് നടൻ സുശാന്ത് സിങ് രജ്പുത്തിനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates