കൊച്ചി: അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി ശ്വേത മേനോൻ. നമ്മൾ സ്ത്രീകൾ ഒരുമിച്ച് മുന്നോട്ടു പോകും. എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുന്നോട്ട് കൊണ്ടുപോകുമെന്ന് ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
"ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും നന്ദി പറയുന്നു. ഒരുപാട് സന്തോഷം. 'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി എന്നും ശ്വേത മോനോന്‍ പറഞ്ഞു. മീറ്റിങ് നടത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എല്ലാ കാര്യങ്ങളും ടീമുമായി ചേർന്ന് സംസാരിക്കും. എല്ലാവരെയും ഒരുമിച്ച് ചേർത്ത് മുന്നോട്ട് പോകും. 506 പേരുള്ള വലിയ കുടുംബമാണ് അമ്മ. ഇവിടെ നിന്ന് ആരും പിണങ്ങി പോയിട്ടൊന്നുമില്ല.
നമ്മളെല്ലാവരും ഒരു കുടുംബമാണ്. ഇവിടെ നിന്ന് പോയിട്ടുള്ളവർക്ക് തിരികെ വരാം. വ്യക്തിപരമായി ഞാൻ ക്ഷണിക്കണമെങ്കിൽ അത് ചെയ്യും. അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞു തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു കാര്യവും നിസാരമായി എടുക്കാൻ പോകുന്നില്ല. ഐസിസിയിൽ എന്റെ മുൻപിൽ വിജയ് ബാബുവിന്റെ കാര്യം മാത്രമേ വന്നിരുന്നുള്ളൂ.
കുറ്റാരോപിതരായവർ മാറി നിൽക്കുക അത്രയേയുള്ളൂ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ മാറ്റി നിർത്തി ഒന്നും ചെയ്യാനില്ല. കേസ് ആത്മവിശ്വാസത്തെ ബാധിച്ചിരുന്നോ എന്ന ചോദ്യത്തോടും ശ്വേത പ്രതികരിച്ചിരുന്നു. എന്റെ വീട്ടിൽ കയറി, മോളുടെ കാര്യത്തിലേക്ക് വന്നപ്പോഴാണ് ഞാൻ പ്രതികരിച്ചത്.
ഞാൻ റിയൽ ലൈഫിലും അമ്മയാണ്. ആ റോൾ ഞാൻ നന്നായി ചെയ്യുന്ന ഒരാളാണ്. ഇപ്പോൾ എനിക്ക് 506 മക്കൾ കൂടെയുണ്ട്, ഫാമിലി പ്ലാനിങ്ങൊന്നും ഇല്ല എനിക്ക്".- ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചു. കുക്കു പരമേശ്വരനെയാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കും ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates