പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് നടി ആമിന നിജാം. ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കുന്നില്ല എന്നും ആമിന കുറിച്ചിട്ടുണ്ട്.
”അതേ, ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക.”
”ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മള്‍ കടന്നു പോകുന്ന ഈ യുദ്ധത്തില്‍ നഷ്ടം സാധാരണക്കാര്‍ക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാന്‍, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോള്‍ മാത്രം സംസാരിക്കുന്നവളല്ല” എന്നാണ് ആമിനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
കൂടാതെ, പാകിസ്ഥാന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിച്ചത് സാധാരണക്കാരെയാണ് എന്ന് പറയുന്ന കുറിപ്പും ചിത്രവുമാണ് ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ”ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാന്‍ ”തീവ്രവാദികളില്‍’ ഒരാളായിരുന്നു ഈ പെണ്‍കുട്ടി.”
”സാധാരണക്കാര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കള്‍ ” എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
"പഹൽഗാമിൽ നിരപരാധികളായ പാവങ്ങൾ കൊല്ലപ്പെട്ടപ്പോൾ നിനക്ക് നൊന്തില്ലേ?? അന്ന് കാണാത്ത ഇരവാദം ആണല്ലോ തീവ്രവാദികളെ തൊട്ടപ്പോൾ" -എന്നാണ് ആമിനയുടെ പോസ്റ്റുകൾക്ക് താഴെ നിറയുന്ന കമന്റുകൾ. ബസൂക്ക, അഞ്ചാം പാതിര, ടര്‍ക്കിഷ് തര്‍ക്കം, ടർബോ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് ആമിന നിജാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates