ടെലിവിഷനില്‍ നിന്നുമാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. പിന്നീട് നടനായും തിരക്കഥാകൃത്തായും സംവിധായകനായും സ്വയം അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കെയാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്. താന്‍ കൂടുതല്‍ സീരിയലുകള്‍ ചെയ്തിരുന്നുവെങ്കില്‍ സിനിമ സംഭവിക്കില്ലായിരുന്നുവെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.
മുമ്പൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരയറിലെ മാറ്റത്തെക്കുറിച്ചും താന്‍ ചെയ്ത സീരിയലുകളെക്കുറിച്ചും അനൂപ് മേനോന്‍ മനസ് തുറന്നത്. അന്ന് സീരിയല്‍ നിര്‍ത്തിയതിനാലാണ് തനിക്ക് സിനിമ ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
'ഭാഗ്യവശാല്‍ എനിക്ക് വന്ന സീരിയലുകളൊന്നും സ്ഥിരം പാറ്റേണിലുള്ളതായിരുന്നില്ല. അമ്മായിമ്മ മരുമകളെ പീഡിപ്പിക്കുമ്പോള്‍ അപ്പുറത്ത് നില്‍ക്കുന്ന ഭര്‍ത്താവ് വേഷങ്ങള്‍ എനിക്ക് കിട്ടിയിട്ടില്ല. പകരം അന്നത്തെ മഹാരഥന്മാരായ കെകെ രാജീവ്, സജി സുരേന്ദ്രന്‍, ഡോക്ടര്‍ ജനാര്‍ദ്ദനന്‍, മോഹന്‍ കുപ്ലേരി ഇങ്ങനെ നാല് പേരുടെ സീരിയലുകളാണ് ഞാന്‍ ചെയ്തത്.'' അനൂപ് മേനോന്‍ പറയുന്നു.
''ഒന്ന് മുഹൂര്‍ത്തമാണ്. അതില്‍ ലോറിക്കാരന്‍ നോബിളിനെയാണ് അവതരിപ്പിച്ചത്. എട്ട് മണിയ്ക്ക് മേഘവും എട്ടരയ്ക്ക് മുഹൂര്‍ത്തവും വന്നിരുന്നു. മേഘത്തില്‍ ഡോക്ടറുടെ വേഷമായിരുന്നു. തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങള്‍. അത് കഴിഞ്ഞ് വന്നത് കുപ്ലേരിയുടെ സ്വരം എന്ന സീരിയലും വന്നു. അത്രയുമേ ചെയ്തിട്ടുള്ളൂ. തുടര്‍ച്ചയായി സീരിയല്‍ ചെയ്തിരുന്നുവെങ്കില്‍ സിനിമ എനിക്ക് അപ്രാപ്യമായേനെ'' താരം പറയുന്നു.
''സ്വരത്തോടെ ഞാന്‍ നിര്‍ത്തി. പിന്നീട് സിനിമയ്ക്ക് വേണ്ടി ജോലി ചെയ്തു. ഞാന്‍ പ്രത്യേകിച്ച് എഫേര്‍ട്ട് എടുത്തിട്ടില്ല. ആളുകളെ കാണാന്‍ പോയിട്ടില്ല. അതിനാല്‍ എനിക്ക് പരാതികളുമില്ല. എന്നിലേക്ക് വരികയായിരുന്നു. പിന്നെ എഫേര്‍ട്ടുണ്ടായിട്ടുണ്ട്. ഇന്‍ ആയാല്‍ ഫുള്‍ ഓണ്‍ ഇത് തന്നെയാകണം. 2010 ന് ശേഷം നൂറോളം സിനിമകള്‍ ചെയ്തു. പതിനഞ്ച് സിനിമ എഴുതി. ആ ജോലി ഉണ്ടായിരുന്നു. അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. അതിനെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം. അതാണ് അതിന്റെ സത്യവും'' എന്നും അനൂപ് മേനോന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates