നടൻ ബിജു മേനോൻ സിനിമകളുടെ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ ആരോപണം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് സിനിമാ രംഗത്തു നിന്നുള്ളവർ ഉൾപ്പെടെ എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് നടൻ അനൂപ് മേനോൻ. 'തനിനിറം' എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ആയിരുന്നു അനൂപ് മേനോന്റെ പ്രതികരണം.
ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയ ചാനലുകൾക്ക് നൽകുന്നതാണോ പ്രൊമോഷൻ എന്ന് അനൂപ് മേനോൻ ചോദിച്ചു. "എന്താണ് പ്രൊമോഷൻ ?. ഏഴ് പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണോ പ്രൊമോഷൻ. അതാണെങ്കിൽ എനിക്കൊരു ഉത്തരമുണ്ട്. അങ്ങനെ ആണെങ്കിൽ ഇവിടുത്തെ പല സിനിമകൾക്കും ആദ്യദിവസം മുഴുവൻ ആളുകളും വരണമല്ലോ.
ഓൺലൈൻ ഇന്റർവ്യൂകളിൽ പ്രഗത്ഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ ആദ്യത്തെ ദിവസം നിറയണമല്ലോ. അപ്പോൾ അതല്ല. അതുകൊണ്ട് ആ പ്രൊമോഷൻ കൊണ്ട് ഒരു സിനിമ വർക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമകൾ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്.
സിനിമകളുടെ റിലീസിന് ശേഷം പ്രൊമോഷൻ പരിപാടികൾ തുടങ്ങണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റിലീസ് ചെയ്തതിന്റെ അന്ന് വൈകുന്നേരം. സിനിമ ഇറങ്ങുന്നുവെന്ന് പറയാൻ വേണ്ടി ഒരുപാട് പേരുടെ സമയം കളയണോ ?. നിങ്ങളെ എല്ലാവരെയും വിളിച്ചു കൂട്ടി വട്ടത്തിലിരുന്ന് സമയം മെനക്കെടുത്തേണ്ട ആവശ്യമുണ്ടോ ?.
കുറേ അഭിമുഖങ്ങൾ കൊടുത്തെന്ന് കരുതി ആളുകൾ സിനിമ കാണുമോ ?. ആ പടം കാണണമോ എന്ന് ആളുകൾ ആദ്യം തീരുമാനിക്കുന്നത് ട്രെയിലർ കണ്ടിട്ടാണ്. ആ ട്രെയിലറാണ് പ്രൊമോട്ട് ചെയ്യേണ്ടത്. ഇങ്ങനെ വന്നിരുന്ന് വർത്തമാനം പറയുമ്പോൾ ഓൺലൈൻകാർക്ക് കണ്ടന്റ് കിട്ടും. ഇതാണോ ശരിക്കുമുള്ള പ്രൊമോഷൻ, അല്ല.
ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും നിറയണം. പല നിർമാതാക്കളും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അവ കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുന്നു. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി 200 പോസ്റ്ററുകൾ മാത്രമാണ് മതിലിൽ കാണുന്നത്.
അഭിനേതാക്കൾ എന്ന നിലയിൽ ആദ്യം എഗ്രിമെന്റിൽ ഒപ്പിടുമ്പോൾ പ്രൊമോഷന് വരണം എന്നുള്ളതുണ്ട്. അതേസമയം, ഏത് സമയത്താണ് പ്രൊമോഷൻ വേണ്ടതെന്ന് പറയുന്നില്ല. പത്ത് ദിവസം മാത്രം അനുമതിയുള്ളൊരു ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ നടന് കഴിയില്ല. അയാളവിടെ വേണ്ടേ ?. ലക്ഷങ്ങൾ മുടക്കുന്ന നിർമാതാവ് അയാളെ വിട്ടയക്കില്ലല്ലോ".- അനൂപ് മേനോൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates