താരസംഘടനയായ 'അമ്മ'യിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് കുറിപ്പുമായി നടി അൻസിബ ഹസൻ. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ കുറിപ്പിൽ പറയുന്നു.
മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ അവസാനം തന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും തന്നെ തേജോവധം ചെയ്തുവെന്ന് അൻസിബ ആരോപിച്ചു. അതോടൊപ്പം പാലാരിവട്ടം പൊലീസിന് താന്‍ ഇന്ന് പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.
"എന്‍റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.
ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസമായില്ല.
ലക്ഷങ്ങൾ ഒഴുക്കി പിആർ ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതു കൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്. സ്നേഹത്തോടെ, അൻസിബ ഹസ്സൻ"- അൻസിബ ഫെയ്സ്ബുക്കിൽ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates