

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ തൂഫാൻ പദ്ധതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വന്തം പാർട്ടിയ്ക്ക് അകത്താണ് ആദ്യം നടപ്പാക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററാണ്. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായിട്ടുള്ളത്. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി ഡി സതീശൻ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കേരളത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കടുത്ത രീതിയിലുള്ള അവഗണനയും, അലംഭാവവുമാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നത്. കടലോരമേഖലയിൽ രക്ഷാപ്രവർത്തനം നടത്താൻ മികവുള്ളവർ വേണമെന്ന് കണ്ടിട്ടാണ് ഇരുന്നൂറോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാർക്ക് പരിശീലനം നൽകിയത്. എന്നാൽ യുഡിഎഫ് സർക്കാർ ആദ്യം തന്നെ ഇവരെ ഒഴിവാക്കി. ഏത് ദുരന്തത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ എത്തിക്കാന്‍ പറ്റുന്ന സാറ്റ്‌ലൈറ്റ് ഫോണുകള്‍ റീച്ചാര്‍ജ്ജ് ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കടലിൽ കാണാതായവരുടെ തിരച്ചിലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു മന്ത്രി തന്റെ സഹായം തേടി എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദം ഗൗരവമായി എടുക്കണം. ഇതിന് മുന്‍പും കേന്ദ്ര സര്‍ക്കാരും. നേവിയും, കോസ്റ്റ് ഗാർഡും കേരളത്തിന്റെ ആവശ്യം പരിഗണിച്ച് സഹായിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും, നേവിയുടെയും, കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടാന്‍ സര്‍ക്കാരിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സഹായം ആവശ്യമാണെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? വീണുകിട്ടുന്ന ഓരോ അവസരവും ബിജെപിയുമായി പാലമിടാനാണ് വി ഡി സതീശനും, യുഡിഎഫും ഉപയോഗിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയർന്നതുകൊണ്ടാണ് ടി ജി മോഹൻദാസിനെതിര കേസ് രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരവകുപ്പ് തയ്യാറായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates