

മലപ്പുറം: 2022ല്‍ ലോകകപ്പ് ജേതാക്കളായ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിന്റെ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മത്സരം നടത്താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും സ്‌പോണ്‍സറും തമ്മിലാണ് കരാറൊപ്പിട്ടത്. ഈ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു ബാധ്യതയും ഉണ്ടായിട്ടില്ലെന്നും വി. അബ്ദുറഹിമാന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. സ്‌പോണ്‍സര്‍ക്ക് പണമടയ്ക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്‌പോണ്‍സര്‍ എ.എഫ്.എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ ഇത്തരം അനുമതികള്‍ നല്‍കൂ. അതിനാല്‍ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും മുന്‍ മന്ത്രി പറഞ്ഞു.
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക പ്രേമികള്‍ക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാന്‍ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഫുട്‌ബോളിലേക്ക് കടന്നുവരുന്നവര്‍ക്കും വലിയ ആവേശം സമ്മാനിക്കാന്‍ ഈ മത്സരത്തിന് സാധിക്കുമായിരുന്നു -അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates