ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലില്‍ തെളിഞ്ഞുനിന്ന കൗതുകം', ഉമ്മൻചാണ്ടിയെക്കുറിച്ച് ആന്റോ ജോസഫ്

'പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ പറയുന്നതുപോലെ ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ  കേരളത്തില്‍'

സമകാലിക മലയാളം ഡെസ്ക്

നിയമസഭയിൽ ഉമ്മൻചാണ്ടിയുടെ ശബ്ദമുയർന്നു കേൾക്കാൻ തുടങ്ങിയിട്ട് 51 വർഷം. ഉമ്മൻചാണ്ടിയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് നിർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തനിക്ക് മുതിര്‍ന്ന ജ്യേഷ്ഠനും ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവുമാണ് അദ്ദേഹം എന്നാണ് ആന്റെ കുറിച്ചത്.  ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും. കാരണം, പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ പറയുന്നതുപോലെ ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ  കേരളത്തില്‍. അത് പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയാണ്. ആള്‍ക്കൂട്ടങ്ങളുടെ നായകന്.- ഫേയ്സ്ബുക്കിൽ പറയുന്നു. 

ആന്റോ ജോസഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ഞാന്‍ ആദ്യമായി ‘പരിചയപ്പെട്ട’ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. പശുവിനും കിടാവിനുമൊപ്പം ഞങ്ങളുടെ നാട്ടിലെ മതിലില്‍ തെളിഞ്ഞുനിന്ന കൗതുകം. 1977 ലെ തിരഞ്ഞെടുപ്പായിരുന്നു അത്. പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൂരോപ്പട പഞ്ചായത്തിലെ പങ്ങട സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ പോയ അച്ഛയോടും അമ്മയോടുമൊപ്പം വിരലില്‍തൂങ്ങി ഞാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള വഴിയില്‍ അങ്ങിങ്ങായി ചില ചുവരെഴുത്തുകള്‍. അച്ഛ പറഞ്ഞുതന്നു. 'ഇതാണ് നമ്മുടെ സ്ഥാനാര്‍ഥീടെ പേര്-ഉമ്മന്‍ചാണ്ടി'. 

പേരിനേക്കാൾ എന്റെ നോട്ടത്തെ പിടിച്ചെടുത്തത് അതിനൊപ്പമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ചിഹ്നം അന്ന് പശുവും കിടാവുമായിരുന്നു. ആരോ വരച്ച ആ ചിത്രത്തിലേക്ക് നോക്കിനോക്കി നടന്നുപോയ അഞ്ചുവയസുകാരനെ കാലം പിന്നീട് കേരള വിദ്യാര്‍ഥി യൂണിയന്റെ നീലക്കൊടിയേന്തിച്ചു, ഖദര്‍ ഇടുവിച്ചു. മതിലില്‍ നിന്ന് എന്റെ മനസിലേക്ക് ഉമ്മന്‍ചാണ്ടി കടന്നുവന്നു. അന്നുതുടങ്ങിയതാണ് അദ്ദേഹവുമായുള്ള ബന്ധം. ഒരു മുതിര്‍ന്ന ജ്യേഷ്ഠന്‍. കരുതലിന്റെ മറുവാക്ക്. ഏതുപാതിരയ്ക്കും വിളിച്ചാല്‍ വിളിപ്പുറത്തുള്ള നേതാവ്. ഇതെല്ലാമാണ് എനിക്ക് അദ്ദേഹം. ഇതിനപ്പുറം പലതുമാണ്. വിശേഷണങ്ങള്‍ക്ക് അതീതമായ വ്യക്തിത്വം. 

ഉമ്മന്‍ചാണ്ടിയിടുന്ന ഖദറിന് നിറയെ ചുളിവുകളുണ്ടാകുമെങ്കിലും അദ്ദേഹത്തിന് ജനങ്ങളോടുള്ള അടുപ്പത്തിന് സ്‌നേഹത്തിന്റെ മിനുമിനുപ്പുണ്ട്. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളി എന്ന മണ്ഡലം അരനൂറ്റാണ്ടായി ആ പേരില്‍ തന്നെ മന:സാക്ഷിയുടെ മുദ്ര പതിപ്പിച്ചുകൊണ്ടേയിരിക്കുന്നതും. സെപ്റ്റംബര്‍ 17ന് അദ്ദേഹം അപൂര്‍വമായ നേട്ടത്തിലേക്കെത്തുകയാണ്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി എന്ന പേര് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 51 വര്‍ഷങ്ങള്‍ തികയുന്നു. 

പാര്‍ലമെന്ററി ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളിലൊന്ന്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വസുവര്‍ണജൂബിലിയുടെ ഒരു വര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്കും ഇന്ന് തിരശീല വീഴുകയാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ ഇനിയും കേരളം ആഘോഷിച്ചുകൊണ്ടേയിരിക്കും. കാരണം, പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ പറയുന്നതുപോലെ ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞിട്ട് ഒരേ ഒരാളേയുള്ളൂ  കേരളത്തില്‍. അത് പുതുപ്പള്ളിക്കാരൻ ഉമ്മൻചാണ്ടിയാണ്. ആള്‍ക്കൂട്ടങ്ങളുടെ നായകന്...ജനമനസറിയുന്ന,അവരുടെ കണ്ണീരിന്റെ വിലയറിയുന്ന ജനപ്രതിനിധിക്ക്...അഭിവാദ്യങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT