ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന പേരുകളിലൊന്നാണ് എആര്‍ റഹ്മാന്‍ എന്നത്. സംഗീതവും സംഗീതാസ്വാദകരുമുള്ളിടത്തോളം കാലം ഓര്‍ത്തുവെക്കപ്പെടുന്ന പേരുകളിലൊന്ന്. ഓസ്‌കാര്‍ അടക്കം നേടി, ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ സംഗീത പ്രതിഭ. തലമുറകളുടെ പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും വേദനകള്‍ക്കുമെല്ലാം കൂട്ടിരുന്ന സംഗീതജ്ഞന്‍. എന്നാല്‍ ആ എആര്‍ റഹ്മാന്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണമാണ് നേരിടുന്നത്.
കഴിഞ്ഞ ദിവസം ബിബിസി എഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് എആര്‍ റഹ്മാന് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിദ്വേഷം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിലെ ഒരു കാരണം വര്‍ഗീയതയാകാം എന്നാണ് എആര്‍ റഹ്മാന്‍ പറഞ്ഞത്. ഛാവ എന്ന ചിത്രത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമര്‍ശനവും വിവാദമായിരുന്നു.
എആര്‍ റഹ്മാന്‍ തന്നെ സംഗീതമൊരുക്കിയ ചിത്രമായിരുന്നു ഛാവ. പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഛാവ പറഞ്ഞത് ചത്രപതി സാംഭജി മഹാരാജയുടെ കഥയായിരുന്നു. എന്നാല്‍ ജനങ്ങളില്‍ ഭിന്നിപ്പിക്കുണ്ടാക്കുന്ന സിനിമയാണെന്നാണ് എആര്‍ റഹ്മാന്‍ ആരോപിച്ചത്. ഇതോടെ സൈബര്‍ ലോകം എആര്‍ റഹ്മാനെതിരെ തിരിയുകയായിരുന്നു. അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ എആര്‍ റഹ്മാനെ ആക്രമിക്കുന്നത്.
എആര്‍ റഹ്മാനെ ജിഹാദിയെന്ന് വിളിച്ചു കൊണ്ടാണ് സംഘപരിവാര്‍ അനുകൂലികള്‍ ആക്രമണവുമായെത്തുന്നത്. റഹ്മാന്റെ മതം പറഞ്ഞും അധിക്ഷേപിക്കുന്നുണ്ട്. മതം മാറിയ എആര്‍ റഹ്മാനോട് ഘര്‍ വാപസി നടത്തി ഹിന്ദു മതത്തിലേക്ക് തിരികെ വരണമെന്ന് പറയുന്നവരില്‍ വിഎച്ച്പി നേതാവുമുണ്ട്. ഹിന്ദുക്കളുടെ സിനിമ മുസ്ലീമായ റഹ്മാന് മനസിലാകില്ലെന്നും ചിലര്‍ പറയുന്നുണ്ട്. റഹ്മാന്റെ പാട്ടുകളൊക്കെ കോപ്പിയടിയാണെന്ന് വരെ ചിലര്‍ പറയുന്നുണ്ട്. റഹ്മാനെതിരെ രംഗത്തെത്തിയവരില്‍ ബോളിവുഡ് നടിയും ലോക്‌സഭ എംപിയുമായ കങ്കണ റണാവത് വരെയുണ്ട്.
അതേസമയം എആര്‍ റഹ്മാന് ശക്തമായ പിന്തുണയും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഛാവയെക്കുറിച്ചുള്ള എആര്‍ റഹ്മാന്റെ വിമര്‍ശനം കൃത്യമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. റിലീസ് സമയത്ത് തന്നെ ചിത്രത്തിനെതിരെ നിരൂപകര്‍ ഉന്നയിച്ച വിമര്‍ശനമാണ് റഹ്മാനും ആവര്‍ത്തിച്ചിരിക്കുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. വന്ദേ മാതരം സ്ഥിരമായി പാടുന്ന, ലോകമെമ്പാടും ഇന്ത്യന്‍ സംഗീതം എത്തിച്ച എആര്‍ റഹ്മാനെ രാജ്യദ്രോഹിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates